ക്വാലാലംപൂർ: കാനഡയുടെ വിശ്വാസ്യതയും സ്ഥിരതയും എടുത്തുപറഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയത്തെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി മാർക് കാർണി. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെ ഏറെ വിലമതിക്കുന്ന കാനഡ വ്യാപാര കരാറുകളെയും നിയമവാഴ്ചയെയും ബഹുമാനിക്കുന്നതായും കാർണി വ്യക്തമാക്കി. മലേഷ്യയിൽ നടന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് ലീഡേഴ്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം യു.എസിന്റെ താരിഫ് നയത്തെ പരാമർശിച്ചപ്പോൾ തന്നെ ട്രംപിനെ രൂക്ഷമായി വിമർശിക്കാൻ കാർണി തുനിഞ്ഞില്ല. അമേരിക്കയുമായി ചർച്ചകൾ നടത്തേണ്ടത് കാനഡ സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് പറഞ്ഞ അദ്ദേഹം മറ്റു ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.

ഒന്റാരിയോ സർക്കാർ യു.എസ് വിപണികളിൽ നടത്തിവരുന്ന താരിഫ് വിരുദ്ധ ടിവി പരസ്യം ലോകമെങ്ങും ചർച്ചയായതിന് പിന്നാലെ കാനഡയ്ക്ക് മേലുള്ള തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കാനഡയ്ക്ക് മുകളിൽ അധിക പത്തുശതമാനം ഏർപ്പെടുത്തുകയും ചെയ്തു. ഈ മാസം ആദ്യം കാർണി വൈറ്റ് ഹൗസിൽ നടത്തിയ സന്ദർശനത്തിന് ശേഷം, മേഖലാ താരിഫുകളുടെ കാര്യത്തിൽ ഇരുപക്ഷവും ഒരു കരാറിൽ എത്തുമെന്ന പ്രതീക്ഷകൾ ഉയർന്നിരിക്കെയാണ് വ്യാപാര തർക്കത്തിലെ ഏറ്റവും പുതിയ വഴിത്തിരിവ്.
തായ്ലൻഡും കംബോഡിയയും തമ്മിലുള്ള സമാധാന കരാറിൽ ഒപ്പുവയ്ക്കുന്നതിനായി ട്രംപ് ക്വാലാലംപൂരിലെ കൺവെൻഷൻ സെന്ററിൽ എത്തിയ അതേ സമയത്താണ് ആസിയാൻ ഉച്ചകോടിയിൽ കാർണിയുടെ പ്രസംഗവും നടന്നത്. എന്നാൽ കാർണിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത ദശകത്തിൽ യു.എസ് ഇതര കയറ്റുമതി ഇരട്ടിയാക്കാനും അടുത്ത നാല് വർഷത്തിനുള്ളിൽ പ്രതിരോധ ചെലവ് നാലിരട്ടിയാക്കാനുമുള്ള തന്റെ സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് എടുത്തുപറഞ്ഞ കാർണി അവയിൽ ഭൂരിഭാഗവും സൈബർ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി.
