റിയാദ്. സല്‍മാന്‍ഖാനെ ഭീകരവാദിയായി പാകിസ്താന്‍ പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 1997ലെ പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നടനെ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെയും അത്തരം സംഘടനകളുമായി ബന്ധമുള്ളവരെയുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. റിയാദില്‍ കഴിഞ്ഞയാഴ്ച നടന്ന ‘ജോയ് ഫോറം 2025’ എന്ന സ്വകാര്യ പരിപാടിയില്‍ ‘മധ്യപൂര്‍വദേശത്ത് ഇന്ത്യന്‍ സിനിമ’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് സല്‍മാന്‍ പാക്കിസ്ഥാനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്ഥാനെയും പ്രത്യേകം രാജ്യങ്ങളായി പരാമര്‍ശിച്ചത്. ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നിവരും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

‘ഒരു ഹിന്ദി സിനിമ നിര്‍മിക്കുകയും സൗദി അറേബ്യയില്‍ റിലീസ് ചെയ്യുകയും ചെയ്താല്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാകും. അതുപേലെ തമിഴ്, തെലുങ്ക്, മലയാളം സിനിമ റിലീസ് ചെയ്താലും നൂറു കോടി ലഭിക്കും. കാരണം മറ്റു രാജ്യങ്ങളില്‍നിന്ന് നിരവധി പേരാണ് സൗദിയിലേക്ക് വരുന്നത്. ഇവിടെ ബലൂചിസ്ഥാനില്‍നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിലുള്ളവരുണ്ട്, പാക്കിസ്ഥാനില്‍ നിന്നുള്ളവരുണ്ട്…എല്ലാ രാജ്യക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്’ സല്‍മാന്‍ പറഞ്ഞു. സല്‍മാന്റെ ഈ പരാമര്‍ശമാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിനെ കുപിതരാക്കിയത്. സല്‍മാന്റെ പരാമര്‍ശം ആറു കോടി ജനങ്ങളെ സന്തോഷിപ്പിച്ചെന്നും പല രാജ്യങ്ങളും പറയാന്‍ മടിക്കുന്ന കാര്യമാണ് നടന്‍ ചെയ്തതെന്നും ബലൂച് പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന മിര്‍ യാര്‍ ബലൂച് പ്രതികരിച്ചു. ബലൂചിസ്ഥാന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുന്ന സംഘടനകൾ സൽമാന്‍റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തുവന്നു. ബലൂചികൾ പാർക്കുന്ന പാകിസ്താൻ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. വിസ്തൃതിയിൽ പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണിത്.
