ക്വാലലംപുർ : അതിരൂക്ഷമായി തുടർന്ന വ്യാപാര തർക്കങ്ങൾ അവസാനിപ്പിച്ച് യുഎസും ചൈനയും കരാറിനരികിൽ. ചർച്ചകളിൽ മഞ്ഞുരുകിയെന്നും പരസ്പര ധാരണയായെന്നും ആസിയാൻ ഉച്ചകോടിക്കിടെ ചൈനീസ് പ്രതിനിധി ലി ചെങ്ഗാങ് മാധ്യമപ്രവർത്തകരെ അറിയിച്ചു. തർക്കവിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രാഥമിക ധാരണയായിട്ടുണ്ട്. കരാറിന് വഴിയൊരുങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വാഷിങ്ടണിലോ ഫ്ലോറിഡയിലോ സന്ദർശനം നടത്തുന്നതിനെ ട്രംപ് സ്വാഗതം ചെയ്യുകയും ചെയ്തു.

ചൈനയുടെ ഇറക്കുമതി വസ്തുക്കൾക്ക് ട്രംപ് 100% അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വഷളായത്. യുഎസ് ചുമത്തിയ തീരുവ ഒഴിവാകുമെന്നും ചൈന യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പുനരാരംഭിക്കുമെന്നുമാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പ്രതീക്ഷ പ്രകടിപ്പിച്ചത്. കൂടാതെ, സാങ്കേതിക മേഖലയ്ക്ക് ഒഴിച്ചുകൂടാനാകാത്ത അപൂർവധാതുക്കളുടെ (Rare Earth Minerals) കയറ്റുമതിയിലുള്ള നിയന്ത്രണം ചൈന ഒരു വർഷത്തേക്ക് മരവിപ്പിക്കും. ഈയാഴ്ച ദക്ഷിണ കൊറിയയിൽ നടക്കുന്ന എപെക് ഉച്ചകോടിക്കിടെ ട്രംപും ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
