ഓട്ടവ : കാനഡയിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതായി റിപ്പോർട്ട്. യുവജന തൊഴിലില്ലായ്മ നിരക്ക് 15% ആയി ഉയർന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2010-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പുതിയ തൊഴിലന്വേഷകരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നാണ് വിവരം. സ്ഥാപനങ്ങൾ പുതിയ തൊഴിലാളികളെ നിയമിക്കാൻ മടിക്കുന്നതിനാൽ യുവജനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, തൊഴിലുടമകൾ നികത്താൻ ശ്രമിക്കുന്ന ഒഴിവുകളുടെ എണ്ണം 15 ശതമാനത്തോളം കുറഞ്ഞതായും ഫെഡറൽ ഡാറ്റ സൂചിപ്പിക്കുന്നു. നൂറിലധികം അപേക്ഷകൾ അയച്ചിട്ടും ജോലി കിട്ടാൻ വൈകിയ അനുഭവങ്ങളും യുവാക്കൾ പങ്കുവെക്കുന്നു. തൊഴിൽ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പലരും നിരാശയിലാണ്. ഇത് നിരാശാജനകമാണെന്നും രാജ്യത്ത് തങ്ങൾക്ക് ഒരു ഭാവിയുമില്ലെന്ന് തോന്നുന്നുണ്ടെന്നും യുവ തൊഴിലന്വേഷകർ കൂട്ടിച്ചേർത്തു.

അതേസമയം, തൊഴിൽ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും യുവകാനഡക്കാർക്ക് അതിന്റെ ആഘാതം അനുഭവപ്പെടുന്നുണ്ടെന്നും ഫെഡറൽ തൊഴിൽ-കുടുംബ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടുന്നുണ്ടെന്നും യുവാക്കൾക്കായി തൊഴിലുകൾ സൃഷ്ടിക്കുക മാത്രമല്ല, യഥാർത്ഥ കരിയർ വഴികൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് നല്ല ശമ്പളമുള്ള ജോലികൾ സൃഷ്ടിക്കാനും പുതിയ തൊഴിൽ വൈദഗ്ധ്യങ്ങൾ പഠിക്കാൻ യുവാക്കളെ പരിശീലിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. അതേസമയം, ഫെഡറൽ ബജറ്റ് അടുത്തിരിക്കെ, പുതിയ കഴിവുകൾ നേടാൻ കാനഡക്കാരെ സഹായിക്കുന്ന പദ്ധതികൾക്ക് ധനസഹായം നൽകണമെന്ന് യുവജനങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു.
