മൺട്രിയോൾ: ഭൂപ്രദേശത്തിൻ്റെ പരമ്പരാഗത ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കെബെക്ക് സുപ്പീരിയർ കോടതിയിൽ ഹർജി സമർപ്പിച്ച് ഫസ്റ്റ് നേഷൻ. പരമ്പരാഗത ഭൂമിപ്രദേശത്തെ ജലം, വന്യജീവി, വനവിഭവങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നതിൽ തദ്ദേശീയ സമൂഹത്തിന് പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു Kitigan Zibi Anishinabeg മേധാവി ഷോൺ-ഗൈ വൈറ്റ്‌ഡക്കിന്റെ ഹർജി. ഓട്ടവ നദിയിലെ ദ്വീപുകൾ, ഗാറ്റിനോ പാർക്ക്, ബാസ്‌കാറ്റോംഗ് റിസർവോയർ എന്നിവയുൾപ്പെടെ എട്ട് പ്രധാന മേഖലകളിലാണ് ഫസ്റ്റ് നേഷൻ അവകാശം ഉന്നയിച്ചിരിക്കുന്നത്.

നിയമപോരാട്ടം സ്വകാര്യ ഭൂവുടമകളെ ബാധിക്കില്ലെന്നാണ് വൈറ്റ്‌ഡക്ക് വ്യക്തമാക്കിയത്. സർക്കാരുകളുടെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ അവർ നേരിട്ട് കൈകാര്യം ചെയ്യുന്നതോ ആയ ഭൂമികളിൽ മാത്രമാണ് ഉടമസ്ഥാവകാശം ആവശ്യപ്പെട്ടിട്ടുള്ളത്. ഉടമസ്ഥാവകാശം ആവശ്യപ്പെടുന്നതിനൊപ്പം കാനഡ, കെബെക്ക്, നാഷണൽ കാപ്പിറ്റൽ റീജിനൽ കോർപ്പറേഷൻ എന്നിവരിൽ നിന്ന് 5 ബില്യൺ ഡോളർ നഷ്ടപരിഹാരമായും ഫസ്റ്റ് നേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെബെക്കിലെ ഗാറ്റിനോ നദിയുടെ തീരത്താണ് തദ്ദേശീയ സമൂഹം സ്ഥിതിചെയ്യുന്നത്.
കേസ് ഫയൽ ചെയ്തതിലൂടെ പരമ്പരാഗത അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനും ഭൂമിയിലെ വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം ഉറപ്പാക്കാനും ഫസ്റ്റ് നേഷൻ ലക്ഷ്യമിടുന്നു. ഈ നീക്കം കാനഡയിലെ തദ്ദേശീയ സമൂഹത്തിൻ്റെ ഭൂമി അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായേക്കാമെന്നാണ് വിലയിരുത്തൽ. കോടതിയുടെ അന്തിമ വിധി കെബെക്കിലെ ഭാവി ഭൂവിനിയോഗ നിയമങ്ങളെയും വിഭവ വിതരണ സമ്പ്രദായങ്ങളെയും കാര്യമായി സ്വാധീനിക്കാനും സാധ്യതയുണ്ട്.
