ഇസ്താംബൂൾ: തുർക്കിയുടെ വടക്കുപടിഞ്ഞാറൻ നഗരമായ ഗെബ്സെയിൽ ഏഴ് നില കെട്ടിടം പുലർച്ചെ തകർന്നു വീണതായി റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത് ഒരേ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണെന്ന് ഗെബ്സെ ഗവർണർ ഇൽഹാമി അക്റ്റാസ് സ്ഥിരീകരിച്ചു. ദുരന്ത നിവാരണ, അടിയന്തര മാനേജ്‌മെൻ്റ് ഡയറക്ടറേറ്റ് (AFAD) ടീമുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്നതിൽ വിവരം ലഭ്യമല്ല.

കെട്ടിടം തകരാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് സർക്കാർ ഏജൻസി അനഡോലുവിന്റെ റിപ്പോർട്ട്. എന്നാൽ സമീപത്ത് നടക്കുന്ന മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതാകാം എന്ന് അധികൃതർ സൂചന നൽകി. മെട്രോ നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കെട്ടിടം തകർന്നതിൻ്റെ കൃത്യമായ കാരണം കണ്ടെത്താനും സുരക്ഷാ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കേണ്ടതിനും അന്വേഷണം പുരോഗമിക്കുന്നു.
