ഓറിൺബർഗ് മേഖലയിൽ അണക്കെട്ട് തകർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടു. അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 4500 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ 1100 പേർ കുട്ടികളാണ്. 6000 വീടുകൾ വെള്ളത്തിൽ മുങ്ങി. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് ഉയർന്നതിനു പിന്നാലെ അണക്കെട്ട് തകർന്നു. പർവത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരു ഭാഗമാണ് തകർന്നത്.
യുറൽ നദിയുടെ ജലനിരപ്പ് 855 സെന്റീമീറ്റർ ഉയർന്നിട്ടുണ്ടെന്നും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. വലിയ അളവിൽ വെള്ളം ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ് ഡാം നിർമിച്ചതെന്നും എന്നാൽ മഴയുടെ അളവ് ശക്തമാണെന്നുമാണ് വിശദീകരണം.
സംഭവത്തിൽ റീജൻ പ്രോസിക്യൂട്ടർ അന്വേഷണം പ്രഖ്യാപിച്ചു. 82,200 പേരെ താമസിപ്പിക്കാൻ ശേഷിയുള്ള 482 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 2014ൽ അണക്കെട്ട് നിർമിച്ച ഉദ്യോഗസ്ഥർക്കെതിരെ അശ്രദ്ധയ്ക്കും നിർമാണ സുരക്ഷാനിയമങ്ങളുടെ ലംഘനത്തിനും റഷ്യ ക്രിമിനൽ അന്വേഷണ നടപടികൾ ആരംഭിച്ചു.