സുഭാഷ് ചന്ദ്രബോസായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന നടിയും ബി.ജെ.പി സ്ഥാനാർഥിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ നേതാജിയുടെ കുടുംബം. ‘ബംഗാൾ-പഞ്ചാബ് വിഭജനത്തിനുശേഷം പൂർണാധികാരം ലഭിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു തന്നെയാണ്. ഇതാണ് ചരിത്രം. അത് ആർക്കും മാറ്റാനാകില്ലെന്ന് സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു ചന്ദ്രകുമാർ ബോസ് പറഞ്ഞു.
‘അവിഭക്തവും ഏകീകൃതവുമായ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രിയായിരുന്നു ബോസ്. 1943 ഒക്‌ടോബർ 21-ന് സിംഗപ്പൂരിൽ രൂപീകരിക്കപ്പെട്ട പ്രവാസ സർക്കാറായ ആസാദ് ഹിന്ദിന്റെ പ്രധാനമന്ത്രിയായിരുന്നു നേതാജി എന്നും ചന്ദ്രകുമാർ ബോസ് വ്യക്തമാക്കി.
‘നെഹ്‌റുവിനെയും കോൺഗ്രസിനെയും നേരിടാൻ നേതാജിയെ ഉപയോഗിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നെഹ്‌റു, ഗാന്ധി, ചിത്തരഞ്ജൻ ദാസ് എന്നിവർക്കൊപ്പം നേതാജി രണ്ട് പതിറ്റാണ്ടോളം കോൺഗ്രസിൽ ഉണ്ടായിരുന്നു. നേതാജിയും നെഹ്‌റുവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവർക്കും പരസ്പരം ബഹുമാനമുണ്ടായിരുന്നു. അങ്ങനെയായിരുന്നില്ലെങ്കിൽ, ആസാദ് ഹിന്ദ് ഫൗജിൻ്റെ ബ്രിഗേഡുകൾക്ക് നെഹ്‌റുവിൻ്റെയും ഗാന്ധിയുടെയും പേരുകൾ നേതാജി നൽകില്ലായിരുന്നു എന്നും ചന്ദ്രകുമാർ ബോസ് പറഞ്ഞു.
കങ്കണക്കെതിരെ നേതാജിയുടെ കുടുംബം രംഗത്തുവന്ന വാർത്ത ചന്ദ്രകുമാർ ബോസ് ‘എക്സി’ൽ പങ്കുവെച്ചു. രാഷ്ട്രീയമോഹത്തിന് വേണ്ടി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്നും അദ്ദേഹം ഇതോടൊപ്പം കുറിച്ചു. പോസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കങ്കണ റണാവത്ത് എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്. ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ചന്ദ്രകുമാർ ബോസ് കഴിഞ്ഞ വർഷമാണ് പാർട്ടി വിട്ടത്. പാർട്ടിയുടെ നയനിലപാടുകളുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് കാണിച്ചായിരുന്നു രാജി.
ടൈംസ് നൗ ചാനലിലെ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു സുഭാഷ് ചന്ദ്രബോസിനെ പ്രഥമ പ്രധാനമന്ത്രിയാക്കി കങ്കണയുടെ പരാമർശം. ഇതിന് പിന്നാലെ കങ്കണയുടെ ലോകവിവരത്തെക്കുറിച്ചും ഐ.ക്യുവിനെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി നിരവധിയാളുകൾ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു.