അഞ്ചിടത്ത് ടെലിവിഷൻ, നാലു മണ്ഡലങ്ങളിൽ ഡിഷ് ആന്റിന, അലമാര, കരിമ്പു കർഷകൻ
വിനോദ് ജോൺ
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ‘ചിഹ്നംവിളി’ കഴിഞ്ഞു. ഓട്ടോ പിടിച്ച് 14 പേരാണ് രംഗത്തുള്ളത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥനാർഥികളിൽ ഏറെയും കയറുന്നത് ഓട്ടോറിക്ഷയിൽ. ഇതിൽ പ്രമുഖ മുന്നണിയിൽപ്പെട്ട ഒരാളും എറണാകുളത്തെയും ചാലക്കുടിയിലെയും ട്വന്റിട്വന്റി സ്ഥാനാർഥികളും ഉൾപ്പെടുന്നു. മുഖ്യകക്ഷികളിലെ സ്ഥാനാർഥികളിൽ സ്വതന്ത്ര ചിഹ്നത്തെ ആശ്രയിക്കേണ്ട വന്ന ഏക വ്യക്തിയായ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിയാണ് ഓട്ടോ പിടിച്ചവരിൽ പ്രമുഖൻ. ഇടുക്കിയിൽ വിടുതലൈ ചിരുത്തൈകൾ കച്ചി സ്ഥാനാർഥിയും ഓട്ടോറിക്ഷയിലാണ് കയറുന്നത്.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ഥികളാണുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് പേർ വനിതകളാണ്. പാർട്ടി ചിഹ്നങ്ങളിൽ കോൺഗ്രസിന്റെ കൈപ്പത്തിയും ബിജെപിയുടെ താമരയും തുല്യനിലയിലാണ് – പതിനാറിടങ്ങളിൽ. സിപിഎമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം പതിനഞ്ചിടത്തായി തൊട്ടുപിന്നിലുണ്ട്. എൽഡിഎഫിൽ ബാക്കിയുള്ളവരിൽ നാലു പേർ അരിവാൾ നെൽകതിർ ധാന്യം പിടിക്കും- സിപിഐ സ്ഥാനാർഥികൾ. ഏക കേരള കോൺഗ്രസുകാരൻ രണ്ടിലയുടെ തണലിലാണ്. യുഡിഎഫിൽ മറ്റു രണ്ടു പേർ കോണി കയറും- മുസ്ലിം ലീഗ് സ്ഥാനാർഥികൾ. ഒരാൾ മൺവെട്ടിയും മൺകോരിയും പിടിക്കും- കൊല്ലത്തെ ആർഎസ്പി സ്ഥാനാർഥി. എൻഡിഎ മുന്നണിയിൽ ബാക്കി നാലു പേർ ബിഡിജെഎസ്സിന്റെ കുടം എടുക്കും.
രാഷ്ട്രീയ ലേബലിൽ മൽസരിക്കുന്നവരിൽ ബഹുജൻ സമാജ് പാർട്ടിക്കാണ് ചിഹ്നങ്ങളിലെ തലയെടുപ്പ്- ആന. എസ് യുസിഐ സ്ഥാനാർഥികളിൽ ഏറെയും ബാറ്ററി ടോർച്ചടിച്ചാണ് വരുന്നത്. പന്ത്രണ്ടിടത്ത് ടോർച്ച് ചിഹ്നമാണ്. ബിഡിപി എന്ന ബഹുജൻ ദ്രാവിഡ് പാർട്ടിയുടെ സ്ഥാനാർഥികൾ വജ്രം ധരിക്കും- ഇവരുൾപ്പെടെ ഒൻപത് പേർക്കാണ് ഡയമണ്ട് ചിഹ്നം. പണ്ടൊരിക്കൽ കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിൽ നിറഞ്ഞുനിന്ന കെ. കരുണാകരന്റെ ഡിഐസിയുടെ ടെലിവിഷൻ ഇക്കുറി അഞ്ച് മണ്ഡലങ്ങളിൽ ബാലറ്റ് സ്ക്രീനിൽ തെളിയും. കൂടെചേർക്കാവുന്ന ഡിഷ് ആന്റിനയാകട്ടെ നാലിടത്താണ് ഉയരുക.
വളയിട്ട കൈകൾ കുറവാണെന്ന പരാതി തീർക്കാനെന്നോണം മൂന്നിടത്താണ് സ്വതന്ത്ര സ്ഥാനാർഥികൾ വളകൾ ചിഹ്നമാക്കിയത്. മൂവരും പുരുഷന്മാരാണെന്ന പ്രത്യേകതയുമുണ്ട്. പോരാത്തതിന് രണ്ടിടത്ത് ലേഡീ ഫിംഗർ എന്ന വെണ്ടയ്ക്കും ചിഹ്നമാകുന്നു. അതും പുരുഷന്മാരാണ് പേരിലാക്കിയത്. കേരളത്തിലെ ക്രിക്കറ്റിന്റെ പിള്ളത്തൊട്ടിലായ തലശേരിയോട് ചേർന്നുള്ള വടകരയിൽ ഉൾപ്പെടെ രണ്ടിടത്ത് ബാറ്റ്സ്മാൻ ചിഹ്നമാണ്. വടകരയിലെ പ്രമുഖ സ്ഥാനാർഥികളിലൊരാൾ ക്രിക്കറ്റ് പ്രേമിയുമാണ്. ക്രിക്കറ്റിൽ അതീവ തൽപരനായ ഒരു പ്രമുഖ സ്ഥാനാർഥിയുള്ള തിരുവനന്തപുരത്താകട്ടെ ബാറ്റ് ആണ് ചിഹ്നങ്ങളിലൊന്ന്. മറ്റൊരിടത്തുകൂടി ബാറ്റ് കളിക്കാനിറങ്ങും. അലമാര, കരിമ്പു കർഷകൻ ചിഹ്നങ്ങളാകട്ടെ നാലു മണ്ഡലങ്ങളിൽ സാന്നിധ്യമറിയിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണവിഷയങ്ങളിലൊന്നായ ഗ്യാസ് സിലിണ്ടർ മൂന്ന് ഇടത്താണ് ചിഹ്നം. ഭാവിയിൽ ഈ ചിഹ്നം മരവിപ്പിച്ചാലും അത്ഭുതപ്പെടേണ്ട. സിലിണ്ടറിനൊപ്പം കൂട്ടിവയ്ക്കാവുന്ന രണ്ടു സാധനങ്ങളും ചിഹ്നമായി വരുന്നു. ഗ്യാസ് സ്റ്റോവ് കോട്ടയത്തും പ്രഷർ കുക്കർ പൊന്നാനിയിലും. പൊന്നാനിയിൽ കൂട്ടിന് അലമാരയും പുല്ലാങ്കുഴലുമുണ്ട്. തൊട്ടടുത്ത മണ്ഡലമായ മലപ്പുറത്ത് ഹാർമോണിയവും എത്തുന്നു. ലാപ് ടോപ്പും ആപ്പിളും ഗ്ളാസ് ടംബ്ലറും മൂന്നിടത്ത് ചിഹ്നങ്ങളാണ്. മലബാറിലെ മൂന്നു മണ്ഡലങ്ങളിലാണ് ഗ്ളാസ് ടംബ്ലർ നിറയുന്നത്. പായ് വഞ്ചിയും തുഴക്കാരനുമായി എറണാകുളത്തും മലപ്പുറത്തും വടകരയിലും സ്ഥാനാർഥികളുണ്ട്.
ഇൻഫോ പാർക്കും വിശ്വപൗരന്മാരുമെല്ലാം ഉള്ളതിനാലാകണം തിരുവനന്തപുരം മണ്ഡലത്തിൽ ടെക് ചിഹ്നങ്ങളുടെയും പ്രളയമാണ്. ഒരാൾ ടെലിവിഷൻ സ്വന്തമാക്കിയപ്പോൾ മറ്റൊരാൾ പേരിലാക്കിയത് ഡിഷ് ആന്റിനയാണ്. ഇവിടെ ബാറ്റുമായി ഒരാൾ മൽസരിക്കുന്നു, മറ്റൊരാൾ ക്യാമറ പിടിക്കുന്നു. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തുംവരെ ലാപ്ടോപും കൊല്ലത്ത് കംപ്യൂട്ടറും ഇടംപിടിച്ചപ്പോഴും തലസ്ഥാനമണ്ഡലത്തിന് ഇവ രണ്ടും കൈമോശം വന്നു എന്നതും ശ്രദ്ധേയം.
കൊല്ലത്തെ സ്വന്ത്രരിൽ ഒരാൾ കാലത്തെ വെല്ലുന്ന ചിഹ്നമാണ് സ്വന്താക്കിയത്. കംപ്യൂട്ടർ. അതിലെന്താണ് ഇത്ര അത്ഭുതമെന്നല്ലേ- മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുണൈറ്റഡിന്റെ സ്ഥാനാർഥിയാണെന്നതാണ് പ്രത്യേകത. ഒരു പ്രശസ്തമായ രാത്രി ഫോൺവിളിയുടെ ക്രെഡിറ്റും പേരിലുള്ള സ്ഥാനാർഥിയുള്ള കൊല്ലത്ത് സ്വന്ത്രന്മാരിലൊരാളുടെ ചിഹ്നം ഫോൺ ആയത് യാദൃച്ഛികമോ ഓർമപ്പെടുത്തലോ, അറിയില്ല. ടെലിഫോൺ മണിയടിച്ചും ബേബി വോക്കറിൽ പിടിച്ചും എത്തുന്നത് രണ്ട് വീതം സ്ഥാനാർഥികളാണ്. ഷോക്ക് അടിപ്പിക്കാനാണോ എന്തോ കൊല്ലത്തെ സ്ഥാനാർഥികളിലൊരാൾ ചിഹ്നമാക്കുന്നത് ഇമേഴ്സൺ റോഡ് ആണ്. സ്കൂൾ ബാഗ് പിടിച്ചും ഒരാൾ എത്തുന്നു.
കോട്ട് ധാരികളിലെ പ്രമുഖ ഭാരതീയ മുഖങ്ങളിലൊന്ന് ഡോ. അംബേദ്കറുടേതാണ്. അംബേദ്കർ റൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടു സ്ഥാനാർഥികളുടെ ചിഹ്നം കോട്ട് ആണ്. തിരുവനന്തപുരത്തും തൃശൂരും തെങ്ങിൻ തോട്ടവും ചിഹ്നമുണ്ട്. പഴങ്ങളിൽ ആപ്പിൾ മാവേലിക്കരയിലും ആലപ്പുഴയിലും ഇടംപിടിച്ചപ്പോൾ പാലക്കാട്ട് ചക്കയും പത്തനംതിട്ടയിൽ മുന്തിരിയും സ്ഥാനാർഥിചിഹ്ന പട്ടികയിൽ കയറി. പച്ചക്കറിക്കാർക്ക് ആശ്വാസമായി ആലപ്പുഴയിലെ കോളിഫ്ളവറുണ്ട്. കോട്ടയത്ത് കൈവണ്ടിയും അലമാരയും ബക്കറ്റുമുണ്ട് ചിഹ്നലിസ്റ്റിൽ. എറണാകുളത്തെ ചിഹ്നങ്ങൾക്ക് തിളക്കം പകരുന്നവയിലൊന്ന് പേനയുടെ നിബ്ബും ഏഴ് രശ്മിയുമാണ്. ചാലക്കുടിയിയിൽ ഈ റോൾ കളർ ട്രേയും ബ്രഷും ചിഹ്നത്തിനാണ്.
ലക്കോട്ടും ഒരു ചിഹ്നമാണ്. കൈക്കോട്ട് പോലെ എന്തോ ഒന്നാണെന്ന് തെറ്റിദ്ധരിക്കേണ്ട. നമ്മുടെ തപാൽ കവർ തന്നെ. പഴമക്കാർ പറഞ്ഞിരുന്ന പേരാണ് ലക്കോട്ട്. മലബാറിൽ ലക്കോട്ടപ്പം എന്നൊരു വിഭവുമുണ്ടെന്ന് മറക്കരുത്.
വജ്രജോലികൾക്ക്കൂടി പ്രശസ്തമായ തൃശൂരിൽ മോതിരവും ഒരു ചിഹ്നമാണ്. വയനാട്ടിലുമുണ്ട് ഒരു മോതിരം. കാർഷിക മേഖലയായതിനാലാകണം കരിമ്പു കർഷകനും തെങ്ങിൻ തോട്ടവുമുണ്ട്. ശോഭ സിറ്റിയും ലുലു കൺവൻഷൻ സെന്ററുമെല്ലാം ഉൾപ്പെടുന്ന മണ്ണ് എന്ന ഓർമപ്പെടുത്തൽക്കൂടിയാകണം, ക്രെയിനും ഇവിടെയൊരു ചിഹ്നമാണ്.
കാസർകോട്ട്, രാഷ്ട്രീയകരുനീക്കങ്ങളിൽ അത്ഭുതം കാട്ടുകയെന്ന ലക്ഷ്യത്തോടെ ചെസ് ബോർഡും അങ്കത്തട്ടിൽ മികവു കാട്ടാൻ ബാറ്റും വിജയക്കാറ്റ് കുത്തിനിറയ്ക്കാനെന്നോണം സൈക്കിൾ പമ്പുമുണ്ട് ചിഹ്നങ്ങളായി. കണ്ണൂരിൽ കേരളത്തിലെ ഏക ബലൂൺ ചിഹ്നവും ലാൻഡ് ചെയ്യുന്നു. ചിഹ്നങ്ങളിലെ ഏക ഫ്രോക്ക് അണിയുന്നത് വടകരയാണ്. എയർ കണ്ടിഷനർ, മുത്തുമാല, ബെൽറ്റ്, പെൻ സ്റ്റാൻഡ് തുടങ്ങിയവയും കേരളത്തിലെ സ്വതന്ത്ര സ്ഥാനാർഥികളുടെ ചിഹ്നങ്ങളാകുന്നു. എതിരാളികളുടെ ഹൃദയമിടിപ്പ് കൂട്ടാനാണോ അളക്കാനാണോ, വയനാട്ടിൽ സ്റ്റെതസ്കോപ്പും ചിഹ്നമാണ്.