കുട്ടി ക്രിക്കറ്റിന്റെ വെടിക്കെട്ട് ആഘോഷം ഉണ്ടാകുമെന്ന് കരുതിയ ടി ട്വന്റി ലോകകപ്പ് 2024ലെ ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടം മെല്ലെ കളിയുടെ മറ്റൊരു മത്സരമായി. ശ്രീലങ്കയെ 6 വിക്കറ്റിന് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശ്രീലങ്കയുടെ പ്രതീക്ഷകളെ മുഴുവൻ തകർക്കുന്ന രീതിയിൽ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് പ്രകടനം. നാലു ഓവറിൽ 7 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കിയ നോർക്കയുടെ ബൗളിംഗ് ആണ് ശ്രീലങ്കയെ തകർത്തു തരിപ്പണമാക്കിയത്. വെറും 77 അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താവുകയായിരുന്നു ശ്രീലങ്ക. 19 റൺസ് നേടിയ ശ്രീലങ്കൻ ഓപ്പണർ കുശാല മെൻഡിസാണ് ടോപ് സ്കോറർ എന്നതിൽ നിന്നുതന്നെ ശ്രീലങ്കയുടെ തകർച്ച വ്യക്തം.
മറുപടി ബാറ്റിംഗിൽ അനായസം കൈപ്പിടിയിൽ ഒതുക്കാം എന്ന ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയെ തകർത്ത് മികച്ച ബൗളിംഗ് പ്രകടനമാണ് ശ്രീലങ്ക പുറത്തെടുത്തത്. കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നഷ്ടമായപ്പോൾ 16.2 ഓവറിലാണ് ദക്ഷിണാഫ്രിക്കൻ വിജയം സംഭവിച്ചത് . ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹസരങ്ക രണ്ട് വിക്കറ്റ് സ്വന്തമാക്കി. മത്സരം നടക്കുന്ന അമേരിക്കയിലെ പിച്ചുകൾ ബാറ്റർമാർക്ക് അനുകൂലമല്ലെന്ന സൂചനകളാണ് ഈ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്നത്.