ടൊറൻ്റോ : നഗരത്തിലെ ഗതാഗതക്കുരുക്ക് മുനിസിപ്പാലിറ്റിയുടെ സമ്പദ്‌വ്യവസ്ഥയെ വരെ ബാധിക്കുന്ന രീതിയിലെത്തിയതായി ടൊറൻ്റോ റീജൻ ബോർഡ് ഓഫ് ട്രേഡ്. വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് ടൊറൻ്റോ മേഖലയെ ഒഴിവാക്കാൻ തൊഴിലാളികൾ അടക്കമുള്ളവരെ പ്രേരിപ്പിക്കുന്നതായി ബോർഡിനായി ഇപ്‌സോസ് നടത്തിയ സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പ്രതികരിച്ചവരിൽ 53% പേരും ഈ കനത്ത തിരക്കിൽ നിന്നും രക്ഷപ്പെടാൻ നഗരം വിടാൻ ആലോചിക്കുന്നതായി പറഞ്ഞു.
ഗതാഗതക്കുരുക്കിൽപ്പെടുന്നത് കാരണം ജോലിസ്ഥലത്തേക്ക് പോകാൻ മടിയാകുന്നതായി 62% പേർ പറയുന്നു. അതേസമയം, യാത്രാ തടസ്സപ്പെടുത്തുന്നത് തങ്ങളുടെ ദിനചര്യകളിൽ മാറ്റം വരുത്താൻ നിർബന്ധിതരാക്കിയതായി സർവേയിൽ പങ്കെടുത്തവർ സൂചിപ്പിക്കുന്നതായി ബോർഡ് ഓഫ് ട്രേഡ് പ്രസിഡൻ്റ് ഗൈൽസ് ഗെർസൺ പറഞ്ഞു. ഗതാഗതക്കുരുക്ക് കാരണം ഷോപ്പിങും മറ്റു കായിക വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കുന്നതായി 42% പേരും പറഞ്ഞു. 38% പേർ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി. 31% പേർ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു.
ഈ മാറ്റം റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വരുമാനത്തിലും ജോലിയിലും കനത്ത നഷ്ടത്തിന് കാരണമായി. ഇത് നഗരത്തിൻ്റെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നും സർവേ കണ്ടെത്തി. 46% ഡ്രൈവർമാരും തങ്ങളുടെ യാത്രകൾക്ക് ഒരു വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ സമയമെടുക്കുന്നുവെന്നും 62% പേർ ജോലിസ്ഥലത്തേക്ക് പോകാൻ വിമുഖത കാണിക്കുന്നുവെന്നും റിപ്പോർട്ട് ചെയ്തു. തിരക്കിൻ്റെ പ്രധാന കാരണം നഗരത്തിൽ ഉടനീളം നടക്കുന്ന വിവിധ റോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങളാണെന്ന് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും പറയുന്നു.