സർക്കാരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിനിമാ കോൺക്ലേവ് നവംബറിൽ കൊച്ചിയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി 2 കോടി രൂപ പാസാക്കിയിട്ടുണ്ട്. കോൺക്ലേവിൻ്റെ ചുമതല സംവിധായകൻ ഷാജി എൻ കരുണിന് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. പരിപാടിയിൽ 400 പേരെ പങ്കെടുപ്പിക്കും.
കൊച്ചിയിൽ സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. ആരോപണ വിധേയരെ പങ്കെടുപ്പിക്കുന്ന പരിപാടി അനുവദിക്കില്ലെന്നും , ഇരകൾക്ക് നീതി ലഭിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വി. ഡി. സതീശൻ മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു.