ഓട്ടവ : അടുത്ത ആഴ്‌ച മുതൽ ആരംഭിക്കുന്ന പൈലറ്റുമാരുടെ സമരം ഒഴിവാക്കാൻ ഫെഡറൽ സർക്കാർ ഇടപെടണമെന്ന് എയർ കാനഡ. ഒരു ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാരെ ബാധിക്കുമെന്നതിനാൽ വലിയ പ്രതിസന്ധിയിലേക്കാണ് പണിമുടക്ക് നയിക്കുകയെന്നും എയർ കാനഡ വക്താവ് ക്രിസ്റ്റോഫ് ഹെന്നബെൽ അറിയിച്ചു.
പൈലറ്റുമാരുമായി കരാറിലെത്താൻ എയർലൈൻ തയ്യാറാണെന്നും എന്നാൽ, പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ യുക്തിരഹിതമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതായും ക്രിസ്റ്റോഫ് ഹെന്നബെൽ പറഞ്ഞു. പൈലറ്റ് പണിമുടക്കിന് മുന്നോടിയായി സർവീസ് വെട്ടിക്കുറയ്ക്കുമെന്ന് എയർ കാനഡ അറിയിച്ചിരുന്നു. എയർ കാനഡയിലെ 80% യാത്രക്കാരെയും പണിമുടക്ക് ബാധിക്കുമെന്നും ലോക്കൗട്ട് നോട്ടീസ് നൽകിയാൽ എയർ കാനഡ, എയർ കാനഡ റൂജ് ഓപ്പറേഷനുകളുടെ “ഓർഡറി ഷട്ട്ഡൗൺ” ആരംഭിക്കുമെന്നും എയർ കാനഡ പ്രസിഡൻ്റും സിഇഒയുമായ മൈക്കൽ റൂസ്സോ പറയുന്നു.
2023 ജൂൺ മുതൽ ജീവനക്കാർ എയർ കാനഡയുമായി ചർച്ച നടത്തിവരികയാണ്. കരാറിലെത്താൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം, ALPA-യുടെ 98% അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൈലറ്റുമാർക്ക് 30% വേതന വർധന എയർ കാനഡ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, തങ്ങളുടെ യു.എസ് സഹപ്രവർത്തകർക്ക് ആനുപാതികമായ ശമ്പളം വേണമെന്നാണ് യൂണിയന്‍റെ ആവശ്യം.