ഓട്ടവ : പുതിയ നേതൃത്വത്തിലൂടെ ലിബറൽ പാർട്ടി കരുത്താർജ്ജിക്കുന്നതായി സൂചന. രണ്ട് വർഷത്തോളമായി വിവിധ സർവേകളിൽ കൺസർവേറ്റീവ് പാർട്ടിയേക്കാൾ വളരെ പിന്നിലായിരുന്ന ലിബറൽ പാർട്ടി ശക്തമായ തിരിച്ചു വരവ് നടത്തിയതായി പുതിയ സർവേ റിപ്പോർട്ട്. ലിബറൽ-കൺസർവേറ്റീവ് പാർട്ടികൾ തമ്മിൽ വോട്ടർമാരുടെ പിന്തുണയിൽ ഇഞ്ചോടിഞ്ച് പോരാട്ട ത്തിലാണെന്ന് പുതിയ ലെഗർ ഓൺലൈൻ സർവേ സൂചിപ്പിക്കുന്നു. ഇരു പാർട്ടികൾക്കും 37% വോട്ടർമാരുടെ പിന്തുണയുണ്ടെന്ന് മാർച്ച് 7 നും മാർച്ച് 10 നും ഇടയിൽ ലെഗർ 1,548 കനേഡിയൻ പൗരന്മാരിൽ നടത്തിയ സർവേ വെളിപ്പെടുത്തുന്നു.

ലിബറലുകൾ മാർക്ക് കാർണിയെ പുതിയ പാർട്ടി നേതാവായും നിയുക്ത പ്രധാനമന്ത്രിയായും തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ നടന്ന സർവേയിൽ കൺസർവേറ്റീവുകൾക്ക് ആറ് പോയിൻ്റിൻ്റെ ഇടിവും ലിബറലുകൾക്ക് ഏഴ് ശതമാനം നേട്ടവും ഉണ്ടായതായി സർവേയിൽ പറയുന്നു. അതേസമയം എൻഡിപിക്കുള്ള പിന്തുണ രണ്ടു ശതമാനം കുറഞ്ഞ് 11 ശതമാനത്തിൽ എത്തി.

എന്നാൽ, സർവേയിൽ പങ്കെടുത്ത പകുതിയിലധികം കാനഡക്കാരും ഭരണമാറ്റം ആഗ്രഹിക്കുന്നതായി പറഞ്ഞു. 53% പേർ അടുത്ത തിരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടി ഭരണത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നതായി സർവേയിൽ പ്രതികരിച്ചു. കാനഡയെ 51-ാം സംസ്ഥാനമാക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണികളും താരിഫുകളും കാനഡക്കാരുടെ ശ്രദ്ധ ആകർഷിച്ചതായി ലെഗർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ആൻഡ്രൂ എൻസ് പറഞ്ഞു. പുതിയ ലിബറൽ ലീഡർ മാർക്ക് കാർണിയുടെ ഉപഭോക്തൃ കാർബൺ വിലനിർണ്ണയം ഒഴിവാക്കുമെന്ന വാഗ്ദാനം ജനശ്രദ്ധ ആകർഷിക്കുന്നതായി ആൻഡ്രൂ എൻസ് പറയുന്നു.