വാഷിംഗ്ടൺ: യുഎസിന് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കുള്ള പ്രതികാര തീരുവ ബുധനാഴ്ച്ച പ്രാബല്യത്തിൽ. അതേസമയം, ഈ പ്രതികാര തീരുവയിൽ ഇന്ത്യയ്ക്ക് ഇളവുണ്ടാകില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരക്കരാറുമായി (ബിടിഎ) ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടന്നിരുന്നു. ബിടിഎയുടെ ഒരു ഭാഗത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷാവസാനത്തോടെ അന്തിമതീരുമാനമുണ്ടാക്കാന്‍ ധാരണയിലെത്തിയെങ്കിലും തീരുവ ഇളവിൽ തീരുമാനമായില്ല എന്നാണ് സൂചന.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. അതിനാൽ, യുഎസിന്റെ പ്രതികാര തീരുവ ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാക്കും. ഈ തീരുവ മൂലം അടുത്ത സാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 730 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് സൂചന. ഇളവുകിട്ടുന്നതിനായി ചില മോട്ടോര്‍സൈക്കിളുകള്‍, ബേബണ്‍ വിസ്‌കി തുടങ്ങിയ യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചിരുന്നു. ബേബണ്‍ വിസ്‌കിയുടേത് 150 ശതമാനത്തില്‍നിന്ന് 50 ആയാണ് കുറച്ചത്.

അതേസമയം, വെനസ്വേലയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് യുഎസ് 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന പ്രഖ്യാപനവും ഇന്ത്യക്ക് തിരിച്ചടിയാകും. തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചര്‍ച്ച നല്ല രീതിയില്‍ നടക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.