ഓട്ടവ : ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കാൻ ഇന്ന് രാത്രി എൻഡിപി ദേശീയ കൗൺസിൽ യോഗം ചേരും. കാനഡ രാഷ്ട്രീയത്തിലെ കിങ് മേക്കറായിരുന്ന പാർട്ടി ലീഡർ ജഗ്മീത് സിങ് തിരഞ്ഞെടുപ്പിലേറ്റ കടുത്ത തിരിച്ചടിയെ തുടർന്ന് പാർട്ടി നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഒരു ഇടക്കാല നേതാവിനെ തിരഞ്ഞെടുത്താലുടൻ താൻ സ്ഥാനമൊഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പാർട്ടി കണ്ട ഏറ്റവും മോശം തിരഞ്ഞെടുപ്പ് പ്രകടനങ്ങളിലൊന്നിൽ പരാജയപ്പെട്ട ഒരു ഡസനിലധികം എൻഡിപി എംപിമാരിൽ സിങും ഉൾപ്പെടുന്നു.

ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ എൻഡിപി വെറും ഏഴ് സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. കൂടാതെ ഔദ്യോഗിക പാർട്ടി എന്ന പദവിയും നഷ്ടമായി. നേതൃത്വ മത്സരം പൂർത്തിയാകുന്നതുവരെ പാർട്ടിയെ ആര് നയിക്കുമെന്ന് ചർച്ച ചെയ്യാൻ കഴിഞ്ഞ ആഴ്ച രണ്ടുതവണ എൻഡിപി കോക്കസ് യോഗം ചേർന്നിരുന്നതായി പാർട്ടി വക്താവ് അറിയിച്ചു. അതിനിടെ പ്രവിശ്യാ തലത്തിൽ ഫെഡറൽ പാർട്ടിയിലെ നിർബന്ധിത അംഗത്വം ഒഴിവാക്കാൻ അംഗങ്ങളെ അനുവദിക്കുന്നതിനെ അനുകൂലിച്ച് ആൽബർട്ട എൻഡിപി രംഗത്ത് എത്തിയിട്ടുണ്ട്.