ലണ്ടന്‍: ഗുരുതരരോഗം മൂലം വലയുന്നവര്‍ക്ക് ദയാമരണത്തിന് അനുമതു നല്‍കുന്ന ബില്ലിനു ബ്രിട്ടിഷ് ജനസഭ അംഗീകാരം നല്‍കി. 291ന് എതിരെ 314 വോട്ടിനാണു ബില്‍ പാസായത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 18 വയസ്സ് പൂര്‍ത്തിയായ രോഗികള്‍ക്കു വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്‍ ഇനി പാര്‍ലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭ പരിഗണിക്കും. ഗുരുതരരോഗം മൂലം 6 മാസത്തിനകം മരണം ഉറപ്പായവര്‍ക്കാണ് ദയാമരണത്തിന് അനുമതി.
ലേബര്‍ പാര്‍ട്ടി പ്രതിനിധി കിം ലെഡ്ബീറ്റ കൊണ്ടുവന്ന ബില്ലിനെ പ്രധാനമന്ത്രി കിയ സ്റ്റാമര്‍ അനുകൂലിച്ചു. ദയാമരണത്തിനു കോടതിയുടെ അനുമതി വേണമെന്നാണു ബില്ലില്‍ നിര്‍ദേശിച്ചിരുന്നതെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്‍, സാമൂഹികപ്രവര്‍ത്തകന്‍, നിയമജ്ഞന്‍ എന്നിവരടങ്ങിയ സമിതിയുടെ അനുമതി മതിയെന്നു ജനസഭ ഭേദഗതി വരുത്തി. ദയാമരണത്തിനായി 2015ല്‍ സമാന ബില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യഘട്ട അംഗീകാരംപോലും നേടാതെ തള്ളിപ്പോയിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ്, ബല്‍ജിയം, സ്‌പെയിന്‍, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയിടങ്ങളിലും യുഎസിലെ 10 സംസ്ഥാനങ്ങളിലും ദയാമരണം നിയമപരമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ രോഗിയുടെ ശരീരത്തിലേക്കു നേരിട്ടു മരുന്നു നല്‍കി മരണത്തിനു സഹായിക്കുന്ന ദയാവധത്തില്‍നിന്നു (യൂത്തനേസിയ) വ്യത്യസ്തമാണ് ദയാമരണം (അസിസ്റ്റഡ് ഡയിങ്). മരിക്കാന്‍ ഡോക്ടര്‍ കുറിച്ചുനല്‍കുന്ന മരുന്നു രോഗി സ്വബോധത്തോടെ കഴിക്കുന്നതാണിത്.