എഡ്മിന്റൻ : ആൽബർട്ട അധ്യാപക യൂണിയനും പ്രൊവിൻഷ്യൽ സർക്കാരിന്റെ വിലപേശൽ സമിതിയും തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ച ഇന്ന് നടക്കും. പ്രവിശ്യാവ്യാപകമായി ഒക്ടോബർ 6-ന് ആരംഭിച്ച അധ്യാപക സമരം, 2,500 സ്കൂളുകളിലായി 7.4 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA), സർക്കാരിന് മുൻപാകെ പുതിയ നിർദ്ദേശം വെച്ചതായി ധനമന്ത്രി നേറ്റ് ഹോർണർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. യൂണിയന്റെ നിർദ്ദേശം സങ്കീർണ്ണമായതിനാൽ, സർക്കാരിന്റെ വിലപേശൽ സമിതിക്ക് അത് അവലോകനം ചെയ്യാൻ ആവശ്യമായ സമയം നൽകിയതിന് ശേഷമാണ് ഇന്ന് ചർച്ച നടത്താനുള്ള തീരുമാനം.

അതേസമയം, പുതിയ നിർദ്ദേശത്തിലെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. ക്ലാസ് വലുപ്പം കുറയ്ക്കുന്നതിനായി മുൻപ് വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ അധ്യാപകരെ നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് യൂണിയന്റെ ആവശ്യം. സെപ്തംബർ അവസാനം അധ്യാപകർ വോട്ടിങ്ങിലൂടെ തള്ളിക്കളഞ്ഞ അവസാന ഓഫറിൽ, നാല് വർഷത്തിനുള്ളിൽ 12 ശതമാനം ശമ്പള വർധനവും 3,000 അധിക അധ്യാപകരെ നിയമിക്കാനുള്ള വാഗ്ദാനവുമാണ് ഉൾപ്പെട്ടിരുന്നത്. യൂണിയന്റെ പുതിയ നിർദ്ദേശം സമരം അവസാനിപ്പിക്കുന്നതിൽ നിർണ്ണായകമാകും.