ലണ്ടൻ : കുടിയേറ്റം വർധിക്കുന്ന പശ്ചാത്തലത്തിൽ, വീസ നിയമങ്ങൾ കർശനമാക്കി യുകെ. 2026 ജനുവരി 8 മുതൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എല്ലാ വിദഗ്ധ തൊഴിലാളികളുടെ വീസ അപേക്ഷകൾക്കും ഇംഗ്ലീഷ് ഭാഷാപരീക്ഷ നിർബന്ധമാക്കും. സംസാരം, കേൾവി, വായന, എഴുത്ത് എന്നിവയുടെ നിലവാരം എ-ലെവൽ അല്ലെങ്കിൽ ക്ലാസ് 12 നിലവാരത്തിന് (ലെവൽ B2) തുല്യമായിരിക്കണം. രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാർ യുകെയിലെ ജീവിതവുമായി “നന്നായി പൊരുത്തപ്പെടാൻ” ഇത് സഹായിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി.

കൂടാതെ, വിദേശ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം ബിരുദ തലത്തിലുള്ള ജോലി കണ്ടെത്താനുള്ള ഗ്രാജ്വേറ്റ് റൂട്ട് വീസയുടെ കാലാവധി 2027 ജനുവരി 1 മുതൽ നിലവിലെ രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കും. എന്നാൽ പിഎച്ച്ഡി ബിരുദധാരികൾക്ക് മൂന്ന് വർഷത്തെ കാലാവധി തുടരും. പുതിയ പരിഷ്കാരങ്ങൾ യുകെ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.

വീസ നിയമങ്ങളിലെ മറ്റ് പ്രധാന മാറ്റങ്ങളിൽ, വിദേശ വിദ്യാർത്ഥികളുടെ സാമ്പത്തിക ആവശ്യകത വർധിപ്പിച്ചതും ഉൾപ്പെടുന്നു. 2025-2026 അധ്യയന വർഷം മുതൽ ലണ്ടനിലെ വിദ്യാർത്ഥികൾക്ക് പ്രതിമാസം £1,529-ഉം മറ്റ് സ്ഥലങ്ങളിൽ £1,171-ഉം മെയിന്റനൻസ് ഫണ്ട് തെളിയിക്കേണ്ടിവരും. സ്കിൽഡ് വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന യുകെ തൊഴിലുടമകൾ നൽകേണ്ട ഇമിഗ്രേഷൻ സ്കിൽസ് ചാർജ് (ISC) 32% വർധിപ്പിച്ചു. ഇത് വഴി ലഭിക്കുന്ന തുക ബ്രിട്ടീഷ് തൊഴിലാളികളുടെ പരിശീലനത്തിനായി ഉപയോഗിക്കും. കൂടാതെ, ഹൈ പൊട്ടൻഷ്യൽ ഇൻഡിവിജ്വൽ (HPI) വീസ റൂട്ട് വഴിയുള്ള അപേക്ഷകരുടെ എണ്ണം ഇരട്ടിയാക്കുകയും, ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നുള്ള 8,000 പേർക്ക് പ്രതിവർഷം അവസരം നൽകുകയും ചെയ്യും. തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നുള്ള എല്ലാ പൗരന്മാർക്കും ഇനി യുകെയിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് വീസ നിർബന്ധമാക്കിയതും ഈ ആഴ്ചത്തെ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.