ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും ജയറാം രമേശും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ തുടർന്നാണ് പരാമർശം .
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് മേലുള്ള സമ്മർദ്ദം വർധിപ്പിക്കാനുള്ള സുപ്രധാന നടപടിയാണിതെന്നും രാഹുൽ വെളിപ്പെടുത്തി. ഇതിനു പിന്നാലെ, മോദി ട്രംപിനെ ഭയപ്പെടുന്നുവെന്നും പ്രധാന തീരുമാനങ്ങൾ അമേരിക്കയ്ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. താരിഫുകളും വ്യാപാരവും സമ്മർദ്ദ ആയുധമാക്കി ഓപ്പറേഷൻ സിന്ദൂർ നിർത്താൻ താൻ ഇടപെട്ടുവെന്ന് ട്രംപ് 5 വ്യത്യസ്ത രാജ്യങ്ങളിൽ 51 തവണ അവകാശപ്പെട്ടിട്ടും മോദി മൗനം പാലിച്ചുവെന്ന് രമേശ് എക്സിൽ കുറിച്ചു.

ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയതിൽ അമേരിക്കയ്ക്ക് അതൃപ്തിയുണ്ടെന്നും അത്തരം ഇറക്കുമതികൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ യുദ്ധത്തിന് ധനസഹായം നൽകുന്നതാണെന്നായിരുന്നു ട്രംപിന്റെ വാദം. അതേസമയം, പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് ഇന്ത്യയ്ക്ക് വലിയ വിലക്കിഴിവിൽ റഷ്യൻ എണ്ണ ലഭിച്ചതോടെ മൊത്തം ഇറക്കുമതി ഒരു ശതമാനത്തിൽ നിന്ന് ഏകദേശം 40 ശതമാനമായി വർധിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, ട്രംപിന്റെ അവകാശവാദം മോദി സർക്കാരിന്റെ വിദേശനയത്തെയും പരമാധികാരത്തെയും സംബന്ധിച്ച് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.