വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ (ബി.സി.) പൊതുമേഖലാ ജീവനക്കാർക്ക് വേണ്ടി എട്ട് ആഴ്ചയായി നടന്നുവന്ന ബി.സി. ജനറൽ എംപ്ലോയീസ് യൂണിയൻ (BCGEU) സമരം അവസാനിച്ചു. യൂണിയനും പ്രവിശ്യാ സർക്കാരും തമ്മിൽ താൽക്കാലിക കരാറിലെത്തിയതായി യൂണിയൻ പ്രഖ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ ഒരുമിച്ച് നിന്നപ്പോൾ യഥാർത്ഥ പുരോഗതി നേടാൻ കഴിഞ്ഞുവെന്ന് BCGEU പ്രസിഡന്റ് പോൾ ഫിഞ്ച് പറഞ്ഞു. വേതനമായിരുന്നു മുൻപ് തടസ്സപ്പെട്ട ചർച്ചകളിലെ പ്രധാന തർക്കവിഷയം. എട്ട് ദിവസത്തെ മധ്യസ്ഥതയ്ക്ക് ശേഷമാണ് കരാറിലെത്തിയത്. നിർദ്ദിഷ്ട കരാറിൽ, നാല് വർഷത്തേക്ക്, വർഷം തോറും മൂന്ന് ശതമാനം പൊതു വേതന വർധനവും ഏറ്റവും കുറഞ്ഞ വേതനം വാങ്ങുന്ന തൊഴിലാളികൾക്ക് വേതന ക്രമീകരണങ്ങളും ഉൾപ്പെടുന്നു.

പ്രവിശ്യയിലെ മദ്യ, കഞ്ചാവ് സ്റ്റോറുകൾ അടച്ചുപൂട്ടുകയും നിരവധി സർക്കാർ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്ത സമരം അവസാനിക്കുന്നത് പൊതുജനങ്ങൾക്ക് ആശ്വാസമാണ്. എന്നാൽ, ആയിരത്തി തൊള്ളായിരത്തോളം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ബി.സി. പ്രൊഫഷണൽ എംപ്ലോയീസ് അസോസിയേഷൻ (PEA) ഇപ്പോഴും സമരത്തിലാണ്.
