തിരുവനന്തപുരം : സി പി ഐ (എം) പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാവ് ശശി തരൂരിന് ഹൈക്കമാൻഡ് അനുമതി നിഷേധിച്ചു. കെപിസിസിയുടെ അഭിപ്രായം പരിഗണിച്ചാണ് എഐസിസിയുടെ നടപടി. തരൂരിന് പുറമെ മറ്റൊരു സെമിനാറിൽ പങ്കെടുക്കേണ്ടിയിരുന്ന കെ വി തോമസിനെയും ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ട്.
സെമിനാറിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് വിവാദം ആയതിൽ അതൃപ്തി പ്രകടിപ്പിച്ചു തരൂർ. സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിലും പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നെന്നും എന്നാൽ എ ഐ സി സി അദ്ധ്യക്ഷയുമായി കൂടിയാലോചിച്ചു തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് അത് വിവാദം ആയില്ല. ഇത്തവണയും അത്തരത്തിൽ തീരുമാനം എടുക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തരൂർ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്താല്‍ തരൂരിനെതിരെ നടപടി എടുക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ കാര്യത്തിൽ എഐസിസി ആണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു തരൂരിന്റെ നിലപാട്.
സെമിനാറിൽ പങ്കെടുക്കുന്നതിന് അനുവാദം തേടി തരൂരും കെ വി തോമസും ദേശീയ നേതൃത്വത്തെ കണ്ടിരുന്നു.
കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് സമരം ശക്തമാക്കുന്നതിനിടെയാണ് പാർട്ടി കോൺഗ്രസിലെ സെമിനാറിൽ തരൂർ പങ്കെടുക്കുന്നതിൽ കോൺഗ്രസ് സംസ്ഥാന ഘടകം എതിർപ്പ് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ സി പി ഐ (എം) പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത് എന്നതായിരുന്നു പാർട്ടി സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്.