ലണ്ടൻ : ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധ തടവുകാരൻ എന്നറിയപ്പെടുന്ന ചാൾസ് ബ്രോൺസൺ ജയിൽ മോചിതനാകുന്നു. 40 വർഷത്തിലേറെ നീണ്ടുനിന്ന ജയിൽ ജീവിതത്തിന് ശേഷമാണ് 69-കാരനായ ചാൾസ് പുറത്തിറങ്ങുന്നത്. ജൂണിലോ ജൂലൈയിലോ ഇയാൾ ജയിൽ മോചിതനാകുമെന്നാണ് റിപ്പോർട്ടുകൾ. പബ്ലിക് പരോൾ ഹിയറിംഗിലാണ് ഇയാളെ പുറത്തുവിടുന്നതിൽ തീരുമാനമുണ്ടാകുകയെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
അസാധാരണമായ 30 വർഷങ്ങൾക്ക് ശേഷമാണ് താൻ ജയിലിൽ നിന്നും പുറത്തുവരുന്നതെന്ന് ചാൾസ് പറഞ്ഞു. “ഫിസിക്കലി ഫിറ്റ് ആയിട്ടായിരിക്കും തൻ്റെ വരവ്. പുറത്തുവരുന്നതിന് മുൻപ് തന്നെ കഴിയുന്നത്ര ശാരീരികക്ഷമത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. തനിക്ക് ഇപ്പോഴും 30 സെക്കൻഡിനുള്ളിൽ 95 പുഷ് അപ്പുകളെടുക്കാനാകും. ജയിലിൽ വന്ന ദിവസത്തെ പോലെതന്നെ ഫിറ്റായിട്ടാണ് ഇപ്പോഴുമുള്ളത്. ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതോടെ ഞാൻ സ്വാതന്ത്ര്യനാകും. സന്തോഷത്തിലാണ് ഞാനുള്ളത്” – എന്നും അദ്ദേഹം പറഞ്ഞു.
ബോക്സിങ് താരം കൂടിയായിരുന്ന ചാൾസ് സായുധ കൊള്ളയുടെ പേരിൽ 1974ലാണ് ആദ്യമായി ജയിലിലായത്. ജയിലിലെത്തിയ ചാൾസ് തടവിൽ കഴിയുമ്പോഴും പോലീസിന് തലവേദനയായി. വിവിധ കാരണങ്ങൾ ഉന്നയിച്ച് പത്ത് ഉപരോധങ്ങൾ നടത്തിയ ചാൾസ് 20 പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. തടവിൽ കഴിയുന്നതിനിടെ പ്രശ്നങ്ങളുണ്ടാക്കിയ ചാൾസ് ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 40 വർഷത്തെ ജയിൽ ജീവിതത്തിനിടെ ചാൾസിനെ 120-ലധികം തവണ ജയിലധികൃതർ ജയിൽ മാറ്റി. അതിൽ ഭൂരിഭാഗവും ഏകാന്ത തടവിലായിരുന്നു.