ടൊറോൻ്റോ: നമ്മൾ മലയാളികൾ കാനഡയിൽ ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ ഒരുമിച്ച് നിൽക്കേണ്ട ആവശ്യകത കഴിഞ്ഞ രണ്ട് ഭാഗങ്ങളിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ആ രണ്ട് ലേഖനങ്ങൾക്കും ശേഷം അതിൻ്റെ തുടർച്ച എഴുമ്പോൾ കുറച്ച് സന്തോഷം ഉണ്ട്. നമ്മൾ മലയാളികൾ മടിയോടെയും താത്പര്യക്കുറവോടെയും കണ്ടിരുന്ന രാഷ്ട്രീയത്തിലേയ്ക്ക് വരാൻ താത്പര്യപ്പെടുന്ന പലരെയും കാണാനും സംസാരിക്കാനും സാധിച്ചു. ഇതിൽ പലരും വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ ഉള്ളവരാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം.
നമ്മുടെ കമ്മ്യൂണിറ്റിയിലെ പുതുതലമുറയ്ക്കും പുതുതായി ഈ രാജ്യത്തേയ്ക്ക് എത്തുന്നവരിലേയ്ക്കും ഈ രാജ്യത്തെ രാഷ്ട്രീയവും ചരിത്രവും പറഞ്ഞ് കൊടുക്കാൻ ഇന്ന് രാഷ്ട്രീയത്തിൽ സജീവമായ പലർക്കും സാധിക്കും. ഒരു പക്ഷേ ഇതിലൂടെയാകും നമ്മുക്ക് കനേഡിയൻ രാഷ്ട്രീയത്തിൽ മലയാളി ജന പ്രതിനിധിയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുക.
നമ്മൾ ഇനിയും മനസിലാക്കാത്ത വസ്തുതയാണ് കനേഡിയൻ രാഷ്ട്രീയത്തിലെ കമ്മ്യൂണിറ്റികളുടെ പ്രാധാന്യം.
കൺസർവേറ്റീവ് നേതൃ തിരഞ്ഞെടുപ്പിൽ മത്സരിച്ച പല നേതാക്കളുടെയും സമൂഹ മാധ്യമങ്ങളിലെ ഫോട്ടോ നോക്കിയാൽ മാത്രം മതിയാകും കനേഡിയൻ രാഷ്ട്രീയത്തിലെ കമ്മ്യൂണിറ്റികളുടെ പങ്ക്. കൺസർവേറ്റീവുകൾ മാത്രമല്ല ലിബറലുകളും NDP യും എല്ലാം ഇതേ രാഷ്ട്രീയമാണ് പിന്തുടരുന്നത്.
കൺസർവേറ്റീവ് നേതൃ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രബല സ്ഥാനാർത്ഥികളായ പിയറെ പൊലിവറിൻ്റെയും ,പാട്രിക് ബ്രൗണിൻ്റെയും മെമ്പർഷിപ്പ് കാമ്പയിന് ഒരു പറ്റം ആളുകളെങ്കിലും നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്ന് വളരെ ആവേശത്തോടെ പങ്കെടുത്തു. പങ്കെടുക്കുക മാത്രമല്ല ടോം വർഗീസും,ജോബ്സൺ ഈസോയും,ബെലെൻ്റ് മാത്യുവും, ടോമി കോക്കാടനും എല്ലാം നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവർത്തകനല്ലെങ്കിലും കമ്മ്യൂണിറ്റി നേതാവ് എന്ന നിലയിൽ കുര്യൻ പ്രക്കാനം പാട്രിക് ബ്രൗണിനായി സജീവമായി രംഗത്ത് ഉണ്ടായിരുന്നു. അതോടൊപ്പം പാട്രിക് ബ്രൗണിനായി കമ്മ്യൂണിറ്റിയിലെ നിരവധി അസോസിയേഷനുകളുടെ ഭാരവാഹികൾ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. ഇത്തരം നേതൃപരവും പുരോഗമന പരവുമായ കാര്യങ്ങൾ വളരെ ശ്ളാഹനിയമായ കാര്യമാണ്.
കാൻസർവേറ്റീവ് നേതൃനിരയിൽ മാത്രമല്ല ലിബറലിൻ്റെയും, NDP യുടെയുമെല്ലാം നേതൃസ്ഥാനത്ത് നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്നും ആളുകൾ ഉണ്ടാകണം.
നാം എത്ര നാൾ ഇത്തരം കാര്യങ്ങളിൽ നിന്നും മാറി നിൽക്കും? കഴിഞ്ഞ രണ്ട് തവണകളായി ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ട് എന്തെങ്കിലും മാറ്റമുണ്ടായോ? ചർച്ചകൾ നടന്നോ? ഈ ചോദ്യങ്ങളുടെ ഉത്തരം നമ്മക്കു ചുറ്റും ശ്രദ്ധിച്ചാൽ മനസിലാകും.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും info@mcradio.ca എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക)
തുടരും…..
എന്താണ് നമ്മുടെ ഇടയിൽ നിന്നും ഒരു ജന പ്രതിനിധി ഉണ്ടാകാത്തത്, എം.സി ന്യൂസ് വിവിധ ആളുകളുമായി നടത്തിയ ചർച്ചകളിലൂടെയും അഭിപ്രായ സ്വരൂപത്തിലൂടെയും കണ്ടെത്തിയ കാര്യങ്ങൾ അടുത്ത പാർട്ടിൽ