ന്യൂ ഡൽഹി : ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയ യുട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു യുട്യൂബ് ചാനല്‍ ഉള്‍പ്പെടെ എട്ട് ചാനലുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കടിഞ്ഞാണിട്ടത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഐടി ചട്ടം 2021 അനുസരിച്ച് വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ സുരക്ഷ, വിദേശബന്ധം, പൊതുക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയ ചാനലുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞത്. ‘വിലക്കിയ ചാനലുകള്‍ വ്യാജവും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും വിറ്റ് പണമാക്കുകയായിരുന്നു’- വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ലോക്തന്ത്ര ടിവി, യു ആന്‍ഡ് വി ടിവി, എഎം റാസ്വി, ഗൗരവ്ശാലി പവന്‍ മിതിലാഞ്ചല്‍, സി ടോപ്പ് 5 ടിഎച്ച്, സര്‍ക്കാരി അപ്‌ഡേറ്റ്, സബ് കുച്ച് ദേഖോ, പാക്കിസ്ഥാന്‍ ചാനലായ ന്യൂസ് കി ദുനിയ എന്നിവയാണ് നിരോധിച്ച യൂട്യൂബ് ചാനലുകള്‍.
വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും നേരത്തെയും കേന്ദ്രസര്‍ക്കാര്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തിലുള്ള 16 യുട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈയടുത്തായി നിരവധി തവണ ഇത്തരത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
