കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിൽ അരങ്ങേറിയ ചില ഞെട്ടിക്കുന്ന സംഭവങ്ങളിൽ നിന്ന് തുടങ്ങാം. ഒന്‍റാരിയോയിലെ കിച്ചണറിലുള്ള സിനിമാശാലയിൽ രണ്ട് പേർ സിനിമ കാണാനെത്തുന്നു. കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞെത്തിയ അവർ സിനിമ പ്രദർശിപ്പിക്കുന്ന വലിയ സ്ക്രീനിനെ മുറിച്ച് കടക്കുകയും വിഷമയമായ എന്തോ ഒരു വസ്തു അന്തരീക്ഷത്തിലേക്ക് അടിച്ചതിന് ശേഷം ഓടിമറയുകയും ചെയ്യുന്നു. മലയാളം ചിത്രമായ പാൽത്തു ജാൻവർ ആയിരുന്നു തിയറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്.
എട്ട് ദിവസത്തിന് ശേഷം…കാൾഗറിയിലെ ഒരു ലാൻഡ്മാർക്ക് തിയേറ്ററാണ് വേദി. കൺസഷൻ ഏരിയയിൽ ഒരു കുപ്പി കുരുമുളക് സ്പ്രേ അടിച്ച ശേഷം ആളുകളോട് സ്ഥലം ഒഴിഞ്ഞുപോകാൻ അക്രമികൾ ആവശ്യപ്പെടുന്നു. അതേ സമയം, ഏകദേശം 300 കിലോമീറ്റർ അകലെയുള്ള എഡ്മന്‍റണിലെ ഒരു ലാൻഡ്‌മാർക്കിൽ, മറ്റൊരു വ്യക്തിയും തിയേറ്ററിനുള്ളിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ചതായി റിപ്പോർട്ട് ഉണ്ട്. തമിഴ് സിനിമയായ, വേണ്ടു തനിന്തത്തു കാട്, ഇവിടെ പ്രദർശിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകൾ പ്രദർശിപ്പിക്കുന്ന സിനിമാ തീയറ്ററുകളിൽ തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങൾ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? ഇതിൽ ആദ്യത്തെ സംഭവം നടക്കുന്നത് സെപ്തംബർ 10 നാണ്. മറ്റ് രണ്ടെണ്ണം സെപ്റ്റംബർ 18 നും. സിനിപ്ലെക്സ്, ലാൻഡ്മാർക്ക് എന്നിവയുൾപ്പെടെ 20 ഓളം തിയേറ്ററുകളെ ഇത്തരം അക്രമസംഭവങ്ങൾ 2015 മുതൽ ബാധിച്ചിട്ടുണ്ട്. കുറഞ്ഞത് 22 സംഭവങ്ങളെങ്കിലും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഗ്ലോബ് ആൻഡ് മെയിൽ സ്ഥിരീകരിക്കുന്നത്.
എന്നാൽ ഈ വർഷം മറ്റേതൊരു വർഷത്തേക്കാളും കൂടുതൽ നശീകരണ പ്രവർത്തനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 10 സിനിമാശാലകൾ അക്രമത്തിനിരയായി. മുമ്പ് നടന്ന സംഭവങ്ങൾ എല്ലാം തെക്കൻ ഒന്‍റാരിയോയെ കേന്ദ്രീകരിച്ചായിരുന്നു എങ്കിൽ ഈ വർഷം ആദ്യം അത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിച്ചു. ആൽബർട്ടയിലെ സംഭവങ്ങൾക്ക് പുറമേ മോൺട്രിയലിലെ ഒരു തിയേറ്ററിലെ സ്‌ക്രീൻ നശിപ്പിക്കുകയും ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ അക്രമം നടക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കാതിരിക്കാൻ തീയറ്ററുകളെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റവാളികൾ നശീകരണ പ്രവർത്തനങ്ങളും സിനിമാപ്രേക്ഷകരെ ദ്രോഹിക്കാനുള്ള പ്രവണതയും കാണിക്കുന്നതെന്നാണ് ചലച്ചിത്ര വിതരണക്കാരുടെ വാദം. സിനിമാ മേഖലയും അതിനെ എതിർക്കുന്നവരും തമ്മിലുള്ള ഒരു ടർഫ് യുദ്ധമെന്നു വേണം ഇതിനെ വിശേഷിപ്പിക്കാൻ.
ഇതുവഴി ജനപ്രിയ സിനിമകൾ പതിവായി വിറ്റഴിയുന്ന ഇടങ്ങൾ പോലും സുരക്ഷാ കാരണങ്ങളാൽ ചില സിനിമകൾ പ്രദർശിപ്പിക്കാൻ വിസമ്മതിക്കുന്നതായാണ് വിവരം. തിയേറ്ററുകൾ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് വിതരണക്കാർ പറയുന്നു, കൂടാതെ സിനിമാ ഹൗസുകൾ പ്രദർശനത്തിന് മുമ്പ് കനത്ത നിക്ഷേപവും സുരക്ഷയും ആവശ്യപ്പെടുന്നു. അടുത്തിടെ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് അറസ്റ്റുകൾ നടന്നിട്ടും നശീകരണം അവസാനിച്ചിട്ടില്ല എന്നതും തള്ളിക്കളയാനാകില്ല. “കുറഞ്ഞത് രണ്ട് പ്രതികളെങ്കിലും പിടിക്കപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്,” കിച്ചനർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ വിതരണക്കാരനായ സലീം പടിഞ്ഞാർക്കര പറഞ്ഞു. “എന്നാൽ തീർച്ചയായും ഇതിന് ഗൂഢാലോചനയുടെ ഒരു വശമുണ്ട്, അതിന് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.” സലീം കൂട്ടിച്ചേർത്തു.
ആരാണ് യഥാർത്ഥ ഉത്തരവാദി എന്നത് ദുരൂഹമാണെങ്കിലും പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് അന്വേഷണം എത്തും എന്ന പ്രതീക്ഷയിലാണ് വിതരണക്കാർ. ജൂലൈയിൽ, ഹാൾട്ടൺ റീജിയണൽ പോലീസ് , മുഹമ്മദ് യൂസഫ്‌സായിയെന്ന 38 കാരനെ അറസ്റ്റ് ചെയ്യുകയും ഈ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 5,000 ഡോളറിന് മുകളിലുള്ള അഞ്ച് കുറ്റങ്ങൾ ഇയാൾക്ക് മേൽ ചുമത്തുകയും ചെയ്തിരുന്നു. നവംബറിൽ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ, ബർലിംഗ്ടണിലെ ഒരു മൾട്ടിപ്ലക്‌സിൽ മൂന്ന് സിനിമാ സ്‌ക്രീനുകളും ഓക്‌വില്ലെയിലെ ഒരു തിയേറ്ററിലെ രണ്ട് സ്‌ക്രീനുകളും വാട്ടർലൂവിലെ ഒരു തിയേറ്ററും ഒരേ ദിവസം തന്നെ നശിപ്പിക്കപ്പെട്ടു. എല്ലാം ഒരേ അക്രമികൾ..സമാന ഉദ്ദേശമുള്ളവർ…കാരണം ഓരോ തീയറ്ററിലും ഭീംല നായക് എന്ന തെലുങ്ക് സിനിമയാണ് പ്രദർശിപ്പിച്ചിരുന്നതെന്നായിരുന്നു പിന്നീട് പോലീസ് നൽകിയ വിവരം.
മുൻ വർഷങ്ങളിൽ, തിയേറ്റർ ശൃംഖലകൾ കൂടുതൽ അന്താരാഷ്ട്ര തലത്തിലേക്ക് വളർന്നു. അതിനൊരു ഉദാഹരണമായി സിനിപ്ലെക്സ് തമിഴ് സിനിമകളെ അതിന്‍റെ പട്ടികയിൽ കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സ്ഥലമായതിനാൽ ടൊറന്‍റോയിൽ ഇതിന്‍റെ ആവശ്യകതയും ഉയർന്നതാണ്. 2021 ലെ സെൻസസ് അനുസരിച്ച്, മൊത്തം 220,300 ഒന്‍റാരിയോ നിവാസികൾ തമിഴ്, തെലുങ്ക് അല്ലെങ്കിൽ മലയാളം മാതൃഭാഷയായി ഉള്ളവരാണ്. തെരി എന്ന ആക്ഷൻ സിനിമയുമായി ബന്ധപ്പെട്ട് അതിന്‍റെ മൂന്ന് പ്രദർശനയിടങ്ങളിൽ നശീകരണക്കാർ സ്‌ക്രീനുകൾ വെട്ടിമുറിക്കുകയും ദോഷകരമായ വസ്തുക്കൾ തളിക്കുകയും ചെയ്‌തു. അതിന് ശേഷം, 2016 മുതൽ കമ്പനി GTA-യിൽ തമിഴ് സിനിമകളൊന്നും പ്രദർശിപ്പിച്ചിട്ടില്ല. “ഞങ്ങളുടെ തീയേറ്ററുകളിലെ ഭീഷണികളും സംഭവങ്ങളും കാരണം തമിഴിലെ ടൈറ്റിലുകളുടെ പ്രദർശനം താൽക്കാലികമായി നിർത്താൻ വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ തീരുമാനമെടുത്തിരുന്നു,” സെപ്തംബറിൽ സിനിപ്ലക്‌സിലെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്‍റ് സാറ വാൻ ലാൻഗെ പറഞ്ഞു. “ഇത് നിരാശാജനകമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു … എന്നിരുന്നാലും, ഞങ്ങളുടെ അതിഥികളുടെയും ഞങ്ങളുടെ ടീമിന്‍റേയും ക്ഷേമത്തിനായുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത പരമപ്രധാനമാണ്, വിട്ടുവീഴ്ച ചെയ്യാനാവില്ല. അവർ കൂട്ടിച്ചേർത്തു.
അതേസമയം, 2016 ലെ നിരവധി സംഭവങ്ങൾക്ക് ശേഷം, GTA-യിലെ മൂന്ന് സ്വതന്ത്ര തിയറ്ററുകളുമായി ബന്ധപ്പെട്ട ആളുകൾ ആണ് ഈ അക്രമസംഭവങ്ങൾക്ക് ഉത്തരവാദികളാണെന്ന് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിച്ചുതുടങ്ങി. സ്‌കാർബറോയിലെ വുഡ്‌സൈഡ് സ്‌ക്വയർ സിനിമാസ്, എറ്റോബിക്കോക്കിലെ ആൽബിയോൺ സിനിമാസ്, റിച്ച്‌മണ്ട് ഹില്ലിലെ യോർക്ക് സിനിമാസ് എന്നിവയ്ക്കെതിരെയായിരുന്നു ആരോപണം. എന്നാൽ നശീകരണ പ്രവർത്തനവുമായി യാതൊരു ബന്ധവും ഇല്ലെന്ന് കാണിച്ച് ഒരു പ്രസ്താവന ഇവർ പുറപ്പെടുവിക്കുകയും അവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഏതൊരു ആരോപണവും നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ സ്ഥാപനങ്ങൾക്ക് നേരെയും അക്രമം നടന്നിട്ടുണ്ടെന്ന് ഇതിന്‍റെ സ്ഥാപകർ പറയുമ്പോൾ അത് നിഷേധിക്കുന്നതാണ് പോലീസ് റിപ്പോർട്ടുകൾ.
1950-കളിൽ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ തമിഴ് ചരിത്ര ഇതിഹാസത്തിന്‍റെ ആവിഷ്‌കാരമായ പൊന്നിയിൻ സെൽവൻ: 1 എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിരവധി തീയറ്ററുകൾക്ക് അടുത്തിടെ ഇ-മെയിൽ ഭീഷണികൾ ലഭിച്ചതായി ചലച്ചിത്ര വിതരണക്കാരനായ ശ്രീ. പടിഞ്ഞാറ്‌ക്കര പറഞ്ഞു. ഭീഷണി ലഭിച്ച ചില തിയേറ്ററുകൾ സെപ്തംബർ 29 ന് സിനിമയുടെ പ്രദർശനത്തിൽ നിന്ന് പിന്മാറി. തീയറ്ററുകൾ സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ സ്‌ക്രീനുകൾ കീറിക്കളയുമെന്നും “വിഷ” പദാർത്ഥങ്ങൾ പുറത്തുവിടുമെന്നും ജീവനക്കാരെ ആശുപത്രിയിലേക്ക് അയക്കുമെന്നും ഇ-മെയിൽ അയച്ചയാൾ ഭീഷണിപ്പെടുത്തി. എന്നാൽ പ്രേക്ഷകരാണ് വലുതെന്ന നിലപാട് സ്വീകരിച്ച് ഭീഷണിക്ക് വഴങ്ങാതിരുന്ന തീയേറ്ററുകളും ഉണ്ട്. ഓരോ സിനിമയ്ക്ക് പിന്നിലേയും കഷ്ടപ്പാടും കഠിനാധ്വാനവും അറിയുന്നവർക്കും, സിനിമയെ നെഞ്ചോട് ചേർക്കുന്നവർക്കും നിരാശാജനകമാണ് ഇത്തരം സംഭവങ്ങളെങ്കിലും നല്ല നാളേക്കായി പ്രതീക്ഷ വയ്ക്കാം.