നാനൂറിലധികം വരും മോംഗ്ടണിലെ ഭവനരഹിതരുടെ എണ്ണമെടുത്താൽ. ഇവരെല്ലാം ഈ മഞ്ഞുകാലത്തെ എങ്ങനെ അതിജീവിക്കുമെന്ന ചോദ്യം പ്രസക്തമാണ്. ഇതിൽ 160 ഓളം പേർക്ക് ഹൌസ് ഓഫ് നസറേത്ത് അഭയമൊരുക്കും. എന്നാൽ ബാക്കിയുള്ളവർ എവിടേക്ക് പോകും? വീട്ടിനുള്ളിൽ കഴിയുന്നവർക്ക് പോലും താങ്ങാനാകാത്ത വിധം മഞ്ഞുവീഴുമ്പോൾ ചൂടുള്ള വസ്ത്രങ്ങളില്ലാതെ ഇവരെങ്ങനെ മഞ്ഞുകാലം തള്ളി നീക്കും?
എമർജൻസ് കോൾഡ് ഷെൽറ്ററുകൾക്ക് വേണ്ടി പ്രത്യേകമായി ഒരിടവും ഇക്കുറി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ നാല് വർഷങ്ങളായി തെരുവിൽ പലയിടത്തും മാറി മാറി അന്തിയുറങ്ങുന്ന ജാക്കി കെറിന് ഇത് പ്രതിസന്ധി നിറഞ്ഞ സമയമാണ്. പൊതു ഇടങ്ങൾ ഭവനരഹിതർക്കായി മഞ്ഞുകാലത്ത് തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് പലരും. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ വീടുകൾ ലഭിക്കാത്തതും മയക്കുമരുന്നുമാണ് ഇപ്പോൾ ഭവനരഹിതർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. മയക്കുമരുന്നിന്‍റെ അമിതോപയോഗം മൂലം ഇരുപതോളം പേരാണ് അടുത്തിടെ മരിച്ചത്.
പോയ വർഷങ്ങളിലെ സ്ഥിതി ഇത്രത്തോളം ആശങ്കാജനകമായിരുന്നില്ല. കാരണം ഡൌൺടാണിലെ ഒരു ഫയർ സ്റ്റേഷനും സെന്‍റ് ജോർജ് ആംഗ്ലിക്കൻ ചർച്ചും പോയവർഷം ഭവനരഹിതർക്കായി തുറന്നുനൽകിയിരുന്നു. എന്നാൽ ഇവ രണ്ടും ഈ വർഷം വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. രാത്രികാലങ്ങളിലെ താമസത്തിന് ഇവിടം തീരെ അനുയോജ്യമല്ല. മോംഗ്ടൺ വൈഎംസിഎയും ഹാർവെസ്റ്റ് ഹൌസും ശൈത്യകാല അഭയകേന്ദ്രങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അധികാരികൾ ഇതുവരെ ഇതിലുള്ള തീരുമാനം അറിയിച്ചിട്ടില്ല. മഞ്ഞുവീഴ്ച ആരംഭിച്ചെങ്കിലും പലരുടേയും ഉള്ളിൽ കനലാണ്. എവിടെ അന്തിയുറങ്ങുമെന്ന ആവലാതിയാണ്.