ഗാസയിലെ ആശുപത്രികളിൽ ഇന്ധന പ്രതിസന്ധി. 24 മണിക്കൂർകൂടി പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് യു.എൻ പലസ്തീൻ റെഫ്യൂജി ഏജൻസി അറിയിച്ചു. ഇതോടെ, ആശുപത്രികളിൽ കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്കയും ഉയരുകയാണ്.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞ സ്ഥിതിയാണ് ഗാസയിലെ ആശുപത്രികളിൽ. ഗാസ സിറ്റിയിലെ ദാർ അൽ ഷിഫ ആശുപത്രിയിൽ കിടക്കകളിലും ഇടനാഴികളിലും മൈതാനങ്ങളിലും പോലും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങളാൽ മോർച്ചറിയും നിറഞ്ഞ അവസ്ഥയാണ്.
രോഗികൾ മാത്രമല്ല അൽ ഷിഫ ഹോസ്പിറ്റലിലെത്തുന്നത്. ഇസ്രയേൽ ബോംബാക്രമണങ്ങളിൽ നിന്നും അഭയം തേടുന്നതിനും ആളുകൾ ആശുപത്രിയെ ആശ്രയിക്കുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. പ്രദേശത്തെ ഏറ്റവും മികച്ച മെഡിക്കൽ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ഷിഫ. 35,000 നും 40,000 നും ഇടയിൽ ജനങ്ങൾ ഈ ആശുപത്രിയിൽ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
