കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. അദ്ദേഹത്തിനെതിരെ പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തി. മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മന:പൂർവ്വം സ്പർശിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയാണ് കേസ്. കുറ്റപത്രം ഉടൻ സമർപ്പിക്കും.

ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മീഡിയ വൺ റിപ്പോർട്ടറുടെ തോളിൽ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെച്ചു.
പൊലീസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവർത്തക പരാതി നൽകി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ആ കുട്ടിക്ക് റോങ് ടച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. കേസിൽ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.