ഹരാരെ: സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്‌വിങ് ഖനിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഭൂചലനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിംബാബ്‌വേ ഖനി മന്ത്രാലയം അറിയിച്ചു.

ഖനി ഉടമകളായ മെറ്റലോണ്‍ കോര്‍പ്പറേഷന്‍ അപകടവാര്‍ത്ത സ്ഥിരീകരിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചുവെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
‘രക്ഷാപ്രവര്‍ത്തകര്‍ ഇതിനകം പല ശ്രമങ്ങളും നടത്തി. എന്നാല്‍, ഈ ഭാഗത്ത് മണ്ണ് ഉറപ്പുള്ളതല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. സ്ഥിതിഗതികള്‍ ഞങ്ങളുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്’, മെറ്റലോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30-ന് സിംബാബ്‌വേയിലെ ചെഗുടുവിലുള്ള ബേ ഹോഴ്‌സ് ഖനിയില്‍ ഉണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചിരുന്നു.