മുംബൈ വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ. സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇന്‍ഡിഗോ പ്രസ്താവന പുറത്തിറക്കിയത്. ജനുവരി 14ന് ഗോവ – ഡല്‍ഹി 6E2195 നമ്പര്‍ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടതാണ് സംഭവം. സംഭവത്തിൽ യാത്രക്കാരോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് കയറാന്‍ യാത്രക്കാര്‍ വിസമതിച്ചതോടെ സിഐസിഎഫ് ക്യുആര്‍ടിയുമായി സഹകരിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി നിര്‍ത്തുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുവരെ ഇവര്‍ എയര്‍ലൈന്‍ അധികൃതരുടെയും സെക്യൂരിറ്റിയുടെയും കര്‍ശന നിരീക്ഷണത്തിലായിരുന്നുവെന്നും പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെ റണ്‍വേയിലിരുന്ന് ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ ഭക്ഷണം കഴിക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
