എല്ലാകൊല്ലത്തേയും പോലെ ഡിസംബർ, ജനുവരി മാസങ്ങളിൽ കശ്മീർ ഇത്തവണ മഞ്ഞുപുതച്ചില്ല. മഞ്ഞുമൂടി നിൽക്കുന്ന പർവതങ്ങളുടെ കാഴ്ചകളും കാണാനില്ല. കശ്മീരിലെ ടൂറിസം മേഖലക്കേറ്റ കടുത്ത തിരിച്ചടിയാണ് ഇക്കൊല്ലത്തെ മഞ്ഞിന്റെ അഭാവം. നിരവധി വിനോദ സഞ്ചാരികൾ ഇത്തവണത്തെ കശ്മീർ യാത്ര റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
ഈ ശൈത്യകാലത്ത് മഞ്ഞുവീഴ്ചയില്ലാത്തത് കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ നന്നായി ബാധിച്ചിട്ടുണ്ട്. സഞ്ചാരികളുടെ ബഹളമില്ലാത്ത ഇടങ്ങളായി സോനാമാർഗ്, ഗുൽമാർഗ് തുടങ്ങിയ സ്ഥലങ്ങൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്‍റര്‍നെറ്റില്‍ തിരയുന്ന സ്ഥലമെന്ന പേരുകേട്ട ഗുൽമാർഗ് പൊതുവേ വിജനമാണെന്ന് ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
കണക്കുകൾ പ്രകാരം, സാഹസിക വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 80 ശതമാനവും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനവും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വലിയ തിരക്കനുഭവപ്പെട്ട ഗുല്‍മാര്‍ഗില്‍ 95,989 വിനോദ സഞ്ചാരികളെത്തിയിരുന്നുവെന്നാണ് ഗവൺമെന്റ് കണക്കുകൾ. ഈ സീസണിലെ കണക്കുകൾ സർക്കാർ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 50 ശതമാനമെങ്കിലും കുറവുണ്ടായതായി ഹോട്ടൽ ഉടമകൾ പറഞ്ഞു.