റിയാദ്: പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ.

തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരും, താമസക്കാരും മാസ്ക് ധരിക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിലൂടെ പകർച്ചവ്യാധികൾ പടരുന്നതിൽ നിന്ന് വ്യക്തികളെ തടയാൻ ഇതിലൂടെ സാധിക്കും. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻ കരുതൽ എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് പകർച്ചവ്യാധി നിയന്ത്രണ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. ഇമാദ് അൽ മുഹമ്മദി പറഞ്ഞു.
കോവിഡ് 19ന്റെ പല തരത്തിലുള്ള വകഭേദങ്ങൾ വന്നാലും തടയാൻ മാസ്ക് ധരിക്കുന്നതിലൂടെ സാധിക്കും. എല്ലാതരം പകർച്ചവ്യാധികളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിന് മാസക് ധരിച്ച് മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാവർക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതൽ അത്യാവശ്യമാണെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആശുപത്രി സന്ദർശകർ എന്നിവർ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് മാസ്ക് ധരിക്കണം.