കീവ്: യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 6 പേർ കൊല്ലപ്പെട്ടു.തലസ്ഥാനമായ കീവ് അടക്കം യുക്രെയ്നിലെ പ്രധാനനഗരങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 70 പേർക്കു പരുക്കേറ്റു.ഇരുരാജ്യത്തും കടുത്ത മഞ്ഞുകാലമായതിനാൽ യുദ്ധമുഖത്തു കാര്യമായ സൈനികനീക്കമില്ലാതെ തുടരുമ്പോഴാണ് റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയത്.

കീവിൽ 3 ജില്ലകളിൽ സ്ഫോടനങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിക്കുകയും ഹർകീവിൽ 30 പാർപ്പിടസമുച്ചയങ്ങൾ തകരുകയും ചെയ്തു. കീവ് നഗരത്തിനു മുകളിൽ മാത്രം 20 മിസൈലുകളെ തടുത്തു. പണമില്ലാത്തതിനാൽ യുക്രെയ്നിന് ആയുധവിതരണം നിർത്തിവച്ച യുഎസ്, സഖ്യകക്ഷികളുടെ സഹായം തേടി. അതിനിടെ, യുക്രെയ്നിൽ റഷ്യൻ സേന ഉത്തര കൊറിയയിൽനിന്നുള്ള മിസൈലുകളും ഉപയോഗിച്ചുതുടങ്ങിയതായി റിപ്പോർട്ടുണ്ട്.