ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഷുഐബ് ബഷീറിന് ഇന്ത്യന്‍ വിസ. ആദ്യ ഘട്ടത്തില്‍ നിരസിക്കപ്പെട്ട ശേഷമാണ് ഇപ്പോള്‍ താരത്തിന് വിസ അനുവദിച്ചിരിക്കുന്നത്. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് താരത്തിന് വിസ ലഭിച്ചത്. വ്യാഴാഴ്ച ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് നഷ്ടമാകുമെങ്കിലും വിസ ലഭിച്ചതോടെ ഈ വാരാന്ത്യത്തോടെ ഷുഐബ് ബഷീർ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഷുഐബ് ബഷീർ ഇംഗ്ലണ്ടിനായി അരങ്ങേറും. നേരത്തേ ബഷീറിന് ഇന്ത്യന്‍ വിസ അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വില ലഭിക്കാതിരുന്നതോടെ ഷുഐബ് ബഷീന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് അബുദാബിയില്‍ നടന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക ക്യാമ്പിലായിരുന്നു ബഷീര്‍. സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും വിസ പ്രശ്‌നങ്ങളില്‍ കുടുങ്ങി ബഷീറിന്റെ യാത്ര നീണ്ടു. ഷുഐബ് ബഷീറിന്റെ മാതാപിതാക്കള്‍ പാക് വംശജരാണ്. ഇതാണ് വിസ ലഭിക്കുന്നതില്‍ തിരിച്ചടിയായതെന്നാണ് റിപ്പോർട്ട്.
