ദീർഘകാലമായി നിർത്തിവെച്ച പ്രവാസികളുടെ കുടുംബ വിസ പുനരാരംഭിക്കുവാൻ ഒരുങ്ങി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി .

കുടുംബ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാറായിരിക്കണം. കൂടാതെ യൂണിവേഴ്‌സിറ്റി ബിരുദവും നിർബന്ധമാണ്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അനുസരിച്ച് കുടുംബങ്ങൾക്കായി വിസ എൻറോൾമെന്റ് തുറക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുൻപ് കുവൈറ്റിൽ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ കിട്ടാൻ 450 ദിനാറായിരുന്നു കുറഞ്ഞ ശമ്പളനിരക്ക്. പുതിയ നിർദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി വർധിപ്പിച്ചു.
2022 ജൂണിലാണ് കുവൈത്തിൽ കുടുംബ വിസ നൽകുന്നത് നിര്‍ത്തിയത്. സന്ദർശന വിസയും നിർത്തിയായതോടെ കുടുംബത്തെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രവാസികൾ. പഴയ വിസ ഉള്ളവർ മാത്രമാണ് കുടുംബത്തോടൊപ്പം നിലവിൽ കഴിയുന്നത്. നിലവിൽ തൊഴിൽ വിസയും, കൊമേഴ്ഷ്യൽ സന്ദർശന വിസയും മാത്രമേ കുവൈത്തിൽ അനുവദിച്ചിരുന്നുള്ളു. കുടുംബവിസ പുനരാരംഭിക്കുന്നത് കുവെറ്റിന്റെ ബിസിനസ് മേഖലക്കും ഗുണകരമാകും.