കാൻസസ് സിറ്റി : കാൻസസ് സിറ്റി ചീഫിൻ്റെ സൂപ്പർ ബൗൾ റാലിയിൽ നടന്ന വെടിവെപ്പിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ കൗണ്ടിയിലെ ജുവനൈൽ ഡിറ്റൻഷൻ സെൻ്ററിൽ തുടരുകയാണ്. പ്രതികൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കും.

ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു വെടിവെപ്പ് നടന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മൂന്ന് പ്രായപൂർത്തിയാകാത്തവരെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും വെടിവെപ്പിൽ പങ്കില്ലെന്ന് കണ്ടെത്തിയ ഒരാളെ വിട്ടയച്ചു. ഏകദേശം 470,000 ജനങ്ങളുള്ള നഗരത്തിലും 2 ദശലക്ഷത്തോളം വരുന്ന മെട്രോപൊളിറ്റൻ ഏരിയയിലും നടന്ന പരേഡിൽ 1 ദശലക്ഷം ആളുകൾ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് മേധാവി പറഞ്ഞു.
പരേഡിൽ 800-ലധികം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും വരാനിരിക്കുന്ന സെൻ്റ് പാട്രിക്സ് ഡേ പരേഡ് റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മേയർ ക്വിൻ്റൺ ലൂക്കാസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളോ സാക്ഷികളോ ഉണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
