ബെംഗളൂരു: ബെംഗളൂരുവിലെ ജങ്ഷനുകളിൽ വാഹനത്തിരക്കില്ലെങ്കിലും പച്ചലൈറ്റിനായി ഇനി കാത്തുകിടക്കേണ്ട. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സമയം ക്രമീകരിച്ച് വാഹനങ്ങള്‍ കടത്തിവിടുന്ന സിഗ്നൽസംവിധാനം മാർച്ച് 31-ഓടെ പ്രാവർത്തികമാവും. ഇതോടെ കാത്തുകിടക്കുന്ന സമയത്തില്‍ 30 ശതമാനമെങ്കിലും ലാഭിക്കാനാകുമെന്നാണ് കണക്ക്.
ജപ്പാൻ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജെയ്ക)യുടെ സഹായത്തോടെ കര്‍ണാടക അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് ‘മോഡറേറ്റോ’ (മാനേജ്മെന്റ് ഓഫ് ഒറിജിൻ-ഡെസ്റ്റിനേഷൻ-റിലേറ്റഡ് അഡാപ്റ്റേഷൻ ഫോർ ട്രാഫിക് ഓപ്റ്റിമൈസേഷൻ) പദ്ധതി നടപ്പാക്കുന്നത്. 70 കോടി രൂപയാണ് ചെലവ്. ആദ്യഘട്ടത്തില്‍ എം.ജി. റോഡ്, ഹൊസൂര്‍ റോഡ്, ഓള്‍ഡ് മദ്രാസ് റോഡ് എന്നിവിടങ്ങളിലെ 28 ജങ്ഷനുകളിലാണ് സിഗ്നലുകള്‍ ക്രമീകരിക്കുക.
പുതിയ സംവിധാനത്തിൽ റോഡരികില്‍ സ്ഥാപിച്ച സെന്‍സറുകളിലൂടെ എത്ര വാഹനങ്ങളാണ് സിഗ്നലിൽ കാത്തുകിടക്കുന്നതെന്നും ഏതുഭാഗങ്ങളിലാണ് വാഹനങ്ങള്‍ കൂടുതലും കുറവുമെന്നൊക്കെ കണ്ടെത്താനാകും. ഇതനുസരിച്ച് സിഗ്നലിന്റെ സമയം പ്രത്യേക സോഫ്റ്റ്‌വേര്‍ സ്വയംക്രമീകരിക്കും.
റോഡുമുറിച്ചുകടക്കുന്നവര്‍ക്കും പുതിയ സംവിധാനം സഹായകമാകും. മുഴുവന്‍ കാല്‍നടയാത്രക്കാരും സുരക്ഷിതമായി റോഡുമുറിച്ചുകടന്നശേഷമേ പച്ചസിഗ്നൽ തെളിയൂ. ജപ്പാന്‍, കംബോഡിയ, മ്യാൻമാർ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം ഇത്തരം സിഗ്നല്‍ സംവിധാനമുണ്ട്.