കുവൈത്ത് സിറ്റി : എട്ട് രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വീസ നിരോധനത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ അടുത്ത ബന്ധുക്കള്‍ക്ക് വിസിറ്റ് വീസ നല്‍കുന്നത് ഈ മാസം ഒന്നുമുതല്‍ പുനരാരംഭിച്ചെങ്കിലും എട്ട് രാജ്യക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ മുന്‍ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉന്നതതല സുരക്ഷാ അനുമതിയില്ലാതെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ലെബനാന്‍, സിറിയ, യെമന്‍, സുഡാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.
തങ്ങളുടെ പൗരന്മാരെ മറ്റുള്ളവരെപ്പോലെ കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ഈ രാജ്യങ്ങള്‍ ഔദ്യോഗികമായി അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബന്ധപ്പെട്ട സുരക്ഷാവൃത്തങ്ങള്‍ സൂചിപ്പിച്ചു. വീസ നിയന്ത്രണ തീരുമാനം സമയാസമയങ്ങളില്‍ അവലോകനം ചെയ്യാറുണ്ട്. എന്നാല്‍ മാറ്റംവരുത്തേണ്ട പുതിയ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.
പ്രവേശന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് എട്ട് രാജ്യങ്ങളും അഭ്യര്‍ഥിച്ചിരുന്നു. ഈ രാജ്യങ്ങളുടെ കുവൈത്തിലെ എംബസികള്‍ അവരുടെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന കുവൈത്തിന് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. എന്നാല്‍, ഈ വിഷയവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ കുവൈത്ത് നിരസിച്ചു. നിരോധന തീരുമാനത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയ കുവൈത്ത് നിയന്ത്രണങ്ങൾ നീക്കാന്‍ സഹായിക്കുന്ന പുതിയ സംഭവവികാസങ്ങള്‍ ഈ രാജ്യങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ പൗരന്മാരുടെ പ്രവേശനം സുഗമമാക്കുന്നതിന് കുവൈത്തുമായി ലേബര്‍, സെക്യൂരിറ്റി മെമ്മോറാണ്ടം ഒപ്പുവയ്ക്കാമെന്ന് ചില രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.
ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമല്ല ഇതെന്ന് കുവൈത്ത് വിശദീകരിക്കുന്നു. രാജ്യങ്ങളിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം തീര്‍ത്തും സുരക്ഷാ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ് തീരുമാനം. ഈ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം തുടരുന്നതോടൊപ്പം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുകഴിഞ്ഞാല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ആഭ്യന്തര അസ്വസ്ഥതകള്‍ നേരിടുന്ന മിക്ക രാജ്യങ്ങളിലും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറവിടങ്ങള്‍ വിശദീകരിച്ചു.