റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം വിട്ടു തരണമെന്ന് വ്ളാഡിമിർ പുടിനോട് ആവശ്യപ്പെട്ട് മാതാവ് ല്യൂഡ്മില നവൽനയ. ആർട്ടിക് ധ്രുവത്തിലെ പീനൽ കോളനി ജയിലിന് മുന്നിൽ ചിത്രീകരിച്ച വിഡിയോയിലാണ് ആവശ്യം ഉന്നയിച്ചത്. മരിച്ച് അഞ്ച് ദിവസമായിട്ടും, മൃതദേഹം കാണാനായില്ലെന്ന് മാതാവ് വിഡിയോയിൽ പറയുന്നു. നവൽനിയുടെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുമെന്ന പരാമർശത്തിന് പിന്നാലെ അലക്സി നവൽനിയുടെ ഭാര്യ യൂലിയയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു.

തന്റെ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ പോരാടുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് ഭാര്യ യൂലിയ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പുതിയ എതിരാളിയാണ് യൂലിയ. നവൽനിയുടെ സ്വതന്ത്ര റഷ്യ എന്ന സ്വപ്‌നത്തിനായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യൂലിയ രംഗത്തെത്തിയിരിക്കുന്നത്.
റഷ്യയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുട്ടിന്റെ മുഖ്യ എതിരാളിയായ നവൽനി മരണപ്പെടുന്നത്. പുടിന്റെ വിമർശകനായതിനാൽ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർടിക് പീനൽ ജയിലിലേക്ക് അദേഹത്തെ മാറ്റിയത്.
നവൽനിയെ പുട്ടിൻ കൊന്നതാണെന്നും നവൽനിക്ക് വേണ്ടി താൻ പോരാടുമെന്നും യൂലിയ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നവൽനിയെ കൊലപ്പെടുത്തിയെന്നതിന്റെ തെളിവുകൾ മറയ്ക്കാൻ അദ്ദേഹത്തിന്റെ മൃതദേഹം തങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയാണ്. പുട്ടിനെതിരെ റഷ്യൻ ജനത തനിക്കൊപ്പം ഒന്നിക്കണം. നവൽനിയെ കൊന്നത് എന്തിനാണെന്ന് തനിക്കറിയാം. വിവരങ്ങൾ ഉടൻ ലോകത്തിന് മുന്നിലെത്തിക്കുമെന്നും യൂലിയ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.