റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ മൃതദേഹം മാതാവിന് കൈമാറിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കൈമാറിയത്. മൃതദേഹം കുടുംബത്തിന് വിട്ടുനൽകണമെന്ന് നിരവധിപ്പേർ ആവശ്യമുന്നയിച്ചിരുന്നു. നവാൽനിയുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യൻ ഭരണകൂടത്തിന്റെ നടപടി.

‘അലക്‌സിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി. ഞങ്ങളോടൊപ്പം ഈ ആവശ്യം ഉന്നയിച്ച എല്ലാവർക്കും വളരെയധികം നന്ദി,’ നവാൽനിയുടെ വക്താവ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി അലക്‌സി നവാൽനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ അമ്മയ്ക്ക് വിട്ടുനൽകാൻ റഷ്യൻ അധികൃതർ വിസമ്മതിച്ചിരുന്നു. രഹസ്യമായി ശവസംസ്‍കാരം നടത്തുന്നതിന് അമ്മ സമ്മതിച്ചില്ലെങ്കിൽ ജയിൽ ഗ്രൗണ്ടിൽ തന്നെ അടക്കം ചെയ്യുമെന്ന് പ്രാദേശിക അന്വേഷകർ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മൃതദേഹം ലഭിക്കുന്നതിന് കേസ് ഫയൽ ചെയ്തതായി നവൽനിയുടെ സംഘം വെള്ളിയാഴ്ച പറഞ്ഞിരുന്നു.
അലക്സി നവാൽനി (47) ജയിലിൽ വെച്ചാണ് മരിച്ചത്. റഷ്യൻ ജയിൽ ഏജൻസിയാണ് മരണവിവരം അറിയിച്ചത്. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്.
റഷ്യയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണം. ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്റെ ഏറ്റവും ശക്തമായ റഷ്യന്‍ വിമര്‍ശനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവല്‍നി. വിവിധ കേസുകളിലായി 19 വര്‍ഷം നവല്‍നിക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.
