റിസർവ് ബാങ്ക് വിലക്ക് നേരിടുന്ന ഫിൻടെക് ആപ്പായ പേറ്റിഎമ്മിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് പേറ്റിഎം പേയ്‌മെന്റ്സ് ബാങ്കിന് 5.49 കോടി രൂപ പിഴ ചുമത്തി. ധനകാര്യ മന്ത്രാലത്തിന് കീഴിലുള്ള ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സ് യൂണിറ്റിന്റേതാണ് നടപടി.

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പേറ്റിഎം പങ്കാളിയായതായി നിയമ നിർവ്വഹണ ഏജൻസികളിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയതെന്ന് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ (എഫ്ഐയു-ഐഎൻഡി) പ്രസ്താവനയിൽ അറിയിച്ചു. കള്ളപ്പണം തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ ലംഘിച്ച് പേറ്റിഎം പേയ്‌മെന്റ് ബാങ്ക് വഴിയാണ് ചില സ്ഥാപനങ്ങൾ ഇത്തരം ഫണ്ടുകൾ വഴിതിരിച്ചുവിട്ടതെന്ന് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ വ്യക്തമാക്കി.
പേറ്റിഎം പേയ്മന്റ്സ് ബേങ്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതും വായ്പ നൽകുന്നതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തടഞ്ഞിരുന്നു. ബാങ്കിന്റെ കെവൈസി പ്രക്രിയകളിലെ ക്രമക്കേടുകളെ തുടർന്നായിരുന്നു ഈ നിരോധനം ഏർപ്പെടുത്തിയത്.