ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒരു സ്ത്രീയെ നിയമിക്കണമെന്ന ആവശ്യവുമായി സ്ത്രീപക്ഷ പ്രവർത്തകർ. സംവിധായകൻ രഞ്ജിത്ത് വിവാദങ്ങളെത്തുടർന്ന് രാജിവെച്ച ഒഴിവിലേക്ക് കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്നാണ് ആവശ്യം. ചലച്ചിത്ര താരങ്ങളും സാമൂഹ്യപ്രവർത്തകരുമായ ഒരുകൂട്ടം സ്ത്രീകളാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.
ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നാളിതുവരെയും ഒരു സ്ത്രീയെ പരിഗണിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര ലോകത്തെ സ്ത്രീവിരുദ്ധതയും ചൂഷണവും അവസാനിപ്പിക്കുന്നതിന്‍റെ ആദ്യത്തെ ചുവടുവയ്പ്പായി ഇത് മാറുമെന്നും കെ അജിത, കെ ആർ മീര, വി പി സുഹ്‌റ, ശീതൾ ശ്യാം, ലാലി പി എം തുടങ്ങിയവർ നൽകിയ നിവേദനത്തിൽ പറയുന്നു.