വൻകൂവർ : ‘മാർപോൾ റേപ്പിസ്റ്റ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ വംശൻ ഗാരി ജഗുർ സിങ്ങിന് പരോൾ അനുവദിച്ചതിൽ പ്രതിഷേധം ശക്തമാക്കുന്നു. 1988 ജനുവരിക്കും 1991 ഓഗസ്‌റ്റിനും ഇടയിൽ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട ഈ അറുപത്തെട്ടുകാരന് പൂർണ പരോൾ അനുവദിച്ചത് പീഡനത്തിന് ഇരയായവരുടെ കുടുംബങ്ങളിലും സമൂഹത്തിലും ആശങ്കയുണ്ടാക്കുന്നു. ബ്രിട്ടിഷ് കൊളംബിയ വൻകൂവറിന് സമീപമുള്ള മാർപോൾ കമ്മ്യൂണിറ്റിയിൽ നടന്ന ലൈംഗികപീഡനത്തെ തുടർന്ന് ഗാരി ജഗുർ സിങ്ങിനെ 1994-ൽ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം പരോൾ ബോർഡിൻ്റെ തീരുമാനം പൊതുജനങ്ങളുടെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നതായി വിമർശനം ഉയർന്നിട്ടുണ്ട്. ലൈംഗികപീഡനത്തിന് ഇരയായവരോ അവരുടെ കുടുംബാംഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്, മദ്യപിക്കരുത്, നിർബന്ധിത കൗൺസിലിങ്, നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെയാണ് ഗാരി ജഗുർ സിങ്ങിന് പരോൾ അനുവദിച്ചിരിക്കുന്നത്.
1994 ജൂണിൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം, അതിക്രമിച്ച് കയറൽ, കവർച്ച എന്നീ കേസുകളിൽ ഗാരി ജഗുർ സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വൻകൂവറിലെ മാർപോളിലുള്ള എട്ട് സ്ത്രീകളെ അവരുടെ അപ്പാർട്ട്‌മെൻ്റിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പല കേസുകളിലും, സ്ത്രീകൾക്ക് നേരെ കത്തി ചൂണ്ടുകയും അവരുടെ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. കൂടാതെ, മൂന്ന് സ്ത്രീകളെ തെരുവിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.