അമേരിക്ക പലിശ നിരക്ക് കുത്തനെ കുറച്ചതോടെ കുതിച്ചുയർന്ന് സ്വർണവില. മേയ് 20ന് ശേഷം വീണ്ടും സർവകാല റെക്കോഡിലെത്തി. യു എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അര ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുകയായിരുന്നു. പലിശ കുറഞ്ഞ ബാങ്ക് നിക്ഷേപങ്ങൾ അനാകർഷകമായതോടെ സ്വർണം സുരക്ഷിതമെന്ന തോന്നലിലാണ് നിക്ഷേപകരുടെ നീക്കം. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ്.
പലിശ കുറവിലേക്ക് ആഗോള ബാങ്കുകൾ നീങ്ങുന്നതോടെ വില കുറച്ച് ദിവസത്തേക്ക് ഉയർന്ന് തന്നെ നിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പണിക്കൂലിയും ജി എസ് ടിയുമുൾപ്പെടെ 60,000 ന് മുകളിൽ നൽകിയാലേ ഒരു പവൻ ആഭരണമായി വാങ്ങാൻ കഴിയൂ. ഉത്സവ- വിവാഹ പർച്ചേസുകൾ നടത്താനിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് വിലക്കയറ്റം.