മൺട്രിയോൾ : നഗരത്തിൽ ഭവനരഹിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് മൺട്രിയോൾ സിറ്റി കൗൺസിൽ. ശൈത്യകാലത്തിന് മുമ്പ് ഭവനരഹിതർക്ക് അഭയം നൽകുന്നതിന് സ്വകാര്യ താമസ സ്ഥലങ്ങൾ ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് മൺട്രിയോൾ സിറ്റി സ്വതന്ത്ര കൗൺസിലർ ക്രെയ്ഗ് സോവ് പ്രമേയം അവതരിപ്പിച്ചിരുന്നു. കോവിഡ് മഹാമാരി, മയക്കുമരുന്ന് ഉപയോഗം തുടങ്ങി നിരവധി സാമൂഹിക പ്രശ്‌നങ്ങൾ കാരണം ഭവനരഹിതർ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പ്രമേയത്തിൽ പറഞ്ഞു. അതേസമയം അടിയന്തരാവസ്ഥയ്ക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ടിൻ്റെ അടിയന്തര നടപടി ആവശ്യമാണ്.

ഭവനരഹിതരുടെ കാര്യത്തിൽ സിറ്റി കൗൺസിൽ ഉറക്കം നടിക്കുകയാണെന്ന് മറ്റൊരു സ്വതന്ത്ര കൗൺസിലർ സെർജ് സാസെവില്ലെ ആരോപിച്ചു. കെബെക്ക് കൊറോണറുടെ ഓഫീസ് പറയുന്നതനുസരിച്ച്, മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ മൂന്നിരട്ടി ഭവനരഹിതരായ ആളുകൾ ഇപ്പോൾ മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച മൺട്രിയോൾ മേയർ വലേറി പ്ലാൻ്റ്, എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് യഥാർത്ഥ പരിഹാരമാകില്ലെന്ന് പറഞ്ഞു.
