ടൊറന്റോ: രാജ്യാന്തര വിദ്യാർത്ഥികളെ നിയന്ത്രിക്കാനുള്ള കാനഡയുടെ നീക്കം രാജ്യത്തെ ക്യാംപസുകളുടെ താൽക്കാലിക അടച്ചുപൂട്ടലിന് കാരണമാകുമെന്ന് ഒന്റാരിയോയിലെ സർവകലാശാലകൾ. കാനഡയിലെ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഫെഡറൽ നിയന്ത്രണങ്ങൾ തൊഴിലില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അഭിപ്രായമുണ്ട്. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ യൂണിവേഴ്സിറ്റികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്ന നിയന്ത്രണങ്ങളാണ് ഫെഡറൽ സർക്കാർ മുന്നോട്ട് വച്ചതെന്നും ഈ സാഹചര്യത്തിൽ തൊഴിൽ വെട്ടിക്കുറയ്ക്കുന്നതല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകൾ പറയുന്നു.

അതേസമയം, രാജ്യാന്തര വിദ്യാർത്ഥികളുടെ എൻറോൾമെൻ്റ് 50 % കുറഞ്ഞതിന് ശേഷം 30 അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് തസ്തികകൾ ഒഴിവാക്കിയെന്ന് അറിയിച്ച ഒന്റാരിയോ കിങ്സ്റ്റണിലെ സെൻ്റ് ലോറൻസ് കോളേജ്, ഇനിയും തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം മൂന്നു ലക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകൾ കുറയ്ക്കുമെന്ന് ഫെഡറൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിച്ചിരുന്ന ഒന്റാരിയോയെയാണ് ഇത് പ്രധാനമായും ബാധിക്കുക. അതേസമയം, ഓട്ടവയും ബിരുദ പഠനത്തിന് ശേഷം തൊഴിലന്വേഷിക്കുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റുകൾ പരിമിതപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ട്.
