വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ തന്നെ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിൽ. ഡ്രൈവർ അർജുൻ അറസ്റ്റിലായത് അറിഞ്ഞിരുന്നു. അർജുൻ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. അർജുൻ പൊലീസിന്റെ പിടിയിലായതോടെ മകന്റെ മരണത്തിന് പിന്നിലെ സത്യങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചത് ബാലഭാസ്കറാണെന്നാരോപിച്ച് അർജുൻ തങ്ങൾക്കെതിരെ ത്യശൂർ എംഐസിറ്റിയിൽ കേസ് കൊടുത്തിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നായിരുന്നു അർജുന്റെ ആവശ്യം. വെറും സംശയമല്ല, ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ അർജുൻ തന്നെയാണെന്ന് ഉറപ്പാണ്. എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോർട്ടാണ് സിബിഐ കൊടുത്തിരിക്കുന്നത്. സ്വർണ്ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ട വലിയൊരു സംഘവുമാണ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ. കേസിൽ ഒരു നീതിയും ഇതുവരെ ലഭിച്ചിട്ടില്ല.
ബാലഭാസ്കറിൻ്റെ ഭാര്യ തങ്ങളെ ബോയ്‌ക്കോട്ട് ചെയ്തിരിക്കുകയാണ്. ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല. അത് എന്തുകൊണ്ടെന്നറിയില്ല. ബാലഭാസ്കറിന് പണം കൊടുക്കാനുള്ളവർ ഭാര്യ ലക്ഷ്മിക്ക് കൈമാറും എന്നായിരുന്നു അറിയിച്ചിരുന്നത്. ഒക്ടോബറിലാണ് ബാലഭാസ്ക്കർ മരിച്ച് 6 വർഷം പൂർത്തിയായത്. അന്ന് മുതൽ ഇന്നുവരെ മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങളാണ് ഉയർന്ന് വന്നുകൊണ്ടിരുന്നത്.