ധാക്ക: ബംഗ്ലദേശിലെ ചത്തോഗ്രമിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്നിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. ശാന്തനേശ്വരി മാത്രി ക്ഷേത്രം, സമീപത്തെ ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

നൂറുകണക്കിനു പേർ മുദ്രാവാക്യം വിളികളോടെ ക്ഷേത്രങ്ങൾക്ക് നേരെ ഇഷ്ടിക കട്ടകൾ എറിഞ്ഞു. ആക്രമണത്തിൽ ഷോണി ക്ഷേത്രത്തിനും മറ്റ് രണ്ട് ക്ഷേത്രങ്ങളുടെ കവാടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ക്ഷേത്ര അധികൃതർ പറഞ്ഞു. ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളും ഇസ്‌കോൺ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി ക്ഷേത്രങ്ങൾക്കു മുന്നിലെത്തിയ അക്രമികൾ പ്രകോപനമില്ലാതെയാണ് ആക്രമണം നടത്തിയത്.
സ്ഥിതി വഷളായതിനെ തുടർന്ന് സൈന്യം എത്തി ക്രമസമാധാനം പുനഃസ്ഥാപിച്ചു.
അതേസമയം, ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലദേശ് ആവശ്യപ്പെട്ടു. ഹൈക്കമ്മിഷനിലെ ജീവനക്കാർക്ക് ഭീഷണിയുണ്ടെന്നാണ് ബംഗ്ലദേശ് പറയുന്നത്. കൊൽക്കത്തയിലെ ഡപ്യൂട്ടി ഹൈക്കമ്മിഷനിലേക്കുള്ള മാർച്ച് ആശങ്കാജനകമാണ്. ബംഗ്ലദേശിന്റെ പതാക കത്തിച്ചതിൽ നടപടി വേണമെന്നും പ്രസ്താവനയിൽ ബംഗ്ലദേശ് ആവശ്യപ്പെട്ടു.
