കയ്റോ: സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയിൽ സ്ഥാനമുറപ്പിച്ച വിമതസേന സമീപപ്രവിശ്യയായ ഹമയിലെ നാല് പട്ടണങ്ങളും പിടിച്ചെടുത്തു. ഹയാത്ത് തഹ്‌രീർ അൽ ഷംസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയായ വിമതസേന അലപ്പോ രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. സർക്കാർ സേന ചെറുത്തുനിൽപിനു നിൽക്കാതെ പിന്തിരിയുന്നുവെന്നാണു റിപ്പോർട്ടുകൾ. ആഭ്യന്തരയുദ്ധകാലത്ത്, 2016ൽ, അലപ്പോ,ഹമ നഗരങ്ങൾ മാസങ്ങളോളം വിമതരുടെ കയ്യിലായിരുന്നു.

വിമതരുടെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്നാരംഭിച്ച സായുധനീക്കം രണ്ട് ദിവസം കൊണ്ടാണു അലപ്പോയിൽ പ്രവേശിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയും സ്ഥിരതയും പ്രതിരോധിക്കുമെന്നും ഭീകരരെ പരാജയപ്പെടുത്തുമെന്നും അസദ് പ്രതികരിച്ചു. അലപ്പോയിൽനിന്നു പിന്മാറിയത് ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണെന്നും സിറിയൻ സൈന്യം വിശദീകരിച്ചു.വിമതനിയന്ത്രണത്തിലുള്ളതും തുർക്കി അതിർത്തിയോടു ചേർന്നതുമായ ഇദ്‌ലിബ് പ്രവിശ്യയിൽ ഇന്നലെ റഷ്യൻ,സിറിയൻ പോർവിമാനങ്ങൾ ആക്രമണം നടത്തി. നാൽപത് ലക്ഷത്തോളം അഭയാർഥികൾ കഴിയുന്ന ഇദ്‌ലിബ് നഗരത്തിലെ ജനവാസമേഖലയിലും ബോംബാക്രമണമുണ്ടായെന്ന് ആരോപണമുയർന്നെങ്കിലും സിറിയ നിഷേധിച്ചു.
